ഓട്ടവ: കാനഡ വിടുന്നവരുടെ എണ്ണം സമീപ വർഷങ്ങളിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ പുതിയ റിപ്പോർട്ട്. അതേസമയം, ഫെഡറൽ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ കുടിയേറ്റ നിരക്ക് കുറഞ്ഞുവെന്നും റിപ്പോർട്ടിലുണ്ട്. സ്റ്റാറ്റ്കാൻ വിശകലനം അനുസരിച്ച്, ഈ രണ്ട് പ്രവണതകളും ജനസംഖ്യാ വളർച്ചയെ ഗണ്യമായി മന്ദഗതിയിലാക്കുന്നതിന് കാരണമാകുന്നുണ്ട്.
ഈ വർഷത്തെ ആദ്യ പാദത്തിൽ കാനഡയിൽ നിന്ന് 27,086 പേർ മറ്റ് രാജ്യങ്ങളിലേക്ക് കുടിയേറി. 2022 ലെ ആദ്യ പാദത്തിൽ ഇത് 25,394 ഉം 2023 ലെ ആദ്യ പാദത്തിൽ 25,536 ഉം 2024 ലെ അതേ പാദത്തിൽ ഇത് 26,293 ഉം ആയിരുന്നു. 2017 ലെ മൂന്നാം പാദത്തിൽ രാജ്യം വിടുന്നവരുടെ എണ്ണം 31,000 ൽ കൂടുതലായി ഉയർന്നു. 1982നും 2017നുമിടയിൽ കാനഡയിലേക്ക് കുടിയേറിയവരിൽ 5.1 ശതമാനം പേർ ആദ്യ അഞ്ച് വർഷത്തിനിടെ തന്നെ കാനഡ വിട്ടു. എന്നാൽ കുടിയേറി ദീർഘകാലം കാനഡയിൽ ചെലവഴിച്ചരുടെ ഇടയിൽ ഈ നിരക്ക് കൂടുതലാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. രാജ്യത്തെത്തി 20 വർഷം കഴിഞ്ഞവരിൽ 17.5 ശതമാനം പേരും കാനഡ വിട്ടെന്ന് കണക്കുകൾ പറയുന്നു. തായ്‌വാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ഫ്രാൻസ്, ഹോങ്കോംഗ്, ലെബനൻ എന്നിവിടങ്ങളിൽ ജനിച്ച കുടിയേറ്റക്കാരാണ് കാനഡ വിടുന്നവരിൽ കൂടുതലും.
കാനഡ വിടുന്ന കുടിയേറ്റക്കാരിൽ കൂടുതലും കുട്ടികൾ ഇല്ലാത്തവരാണ്. കാനഡ വിടുന്നതിന് ചിലർ പറയുന്ന കാരണങ്ങളിലൊന്ന് സാമ്പത്തികമായ പ്രശ്നങ്ങളാണ്. പുതിയ താമസ സ്ഥലവുമായി പൊരുത്തപ്പെടുന്നതിലുള്ള ബുദ്ധിമുട്ടാണ് മറ്റൊരു കാരണം. കനേഡിയൻ തൊഴിൽ വിപണിയിൽ കുടിയേറ്റക്കാർ ഇപ്പോൾ വലിയ വെല്ലുവിളികളാണ് നേരിടുന്നത്. ഇതിന് പുറമെ സ്വന്തം നാട്ടിലുള്ള പ്രിയപ്പെട്ടവരുടെ മരണം, കാനഡയിലെ കാലാവസ്ഥ, കനേഡിയൻ സംസ്കാരവുമായി പൊരുത്തപ്പെടുന്നതിലുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും നാട് വിടുന്നുവർ കാരണങ്ങളായി പറയുന്നുണ്ട്.