തിരുവനന്തപുരം: കേന്ദ്ര രഹസ്യാന്വേഷണ ഏജൻസിയിലെ 15 വർഷത്തെ അനുഭവ സമ്പത്തുമായാണ് റവാഡ ചന്ദ്രശേഖർ സംസ്ഥാന പൊലീസ് മേധാവിയുടെ ചുമതലയിലേക്കെത്തുന്നത്. 1991 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ ചന്ദ്രശേഖർ, നയചാതുര്യമുള്ള ഉദ്യോഗസ്ഥനാണ്. ഈ മിടുക്കാണ് തിരഞ്ഞെടുപ്പു വർഷത്തിൽ അദ്ദേഹത്തെ സംസ്ഥാന പൊലീസ് മേധാവിയുടെ കസേരയിലെത്തിച്ചത്.
സിപിഎമ്മിൻറെ ചരിത്രത്തിലെ മായാത്ത മുറിവായ കൂത്തുപറമ്പ് വെടിവയ്പ്പിന് 1994 നവംബർ 25ന് ഉത്തരവിട്ടത് അന്ന് കണ്ണൂർ എസ്പി ആയിരുന്ന റവാഡ ചന്ദ്രശേഖറായിരുന്നു. ഹൈദരാബാദിൽനിന്നു സ്ഥലംമാറ്റം കിട്ടി കേരളത്തിലെത്തിയതിൻറെ പിറ്റേന്നായിരുന്നു ഇത്. പൊലീസ് വെടിവയ്പ്പിൽ അഞ്ചു ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടു. പുഷ്പൻ ഉൾപ്പെടെ ആറു പേർക്ക് പരുക്കേറ്റു.
പിൻകഴുത്തിൽ വെടിയേറ്റ് സുഷുമ്ന നാഡി തകർന്ന് കഴുത്തിന് താഴേക്ക് ചലന ശേഷി നഷ്ടപ്പെട്ട പുഷ്പൻ കഴിഞ്ഞ സെപ്റ്റംബറിലാണ് മരിച്ചത്. കൊലക്കുറ്റം ചുമത്തപ്പെട്ടെങ്കിലും, ഔദ്യോഗിക കൃത്യനിർവഹണം നടത്തുകയായിരുന്ന പൊലീസുകാർക്ക് കൊലപാതകം നടത്താനുള്ള വ്യക്‌തിവൈരാഗ്യമില്ലായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. 2012 ലാണ് ചന്ദ്രശേഖർ ഉൾപ്പടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്. പ്രതികൾ വെടിവയ്ക്കാൻ ഉത്തരവിട്ടെന്ന പരാതിക്ക് തെളിവില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കൂത്തുപറമ്പ് വെടിവയ്പ്പിന് ഉത്തരവിട്ട ചന്ദ്രശേഖറെ സംസ്ഥാന പൊലീസ് മേധാവിയാക്കുന്നതിൽ സിപിഎമ്മിൽ എതിർപ്പുണ്ടാകുമെന്ന അഭ്യൂഹം ഉണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രി ആയിരുന്നപ്പോൾ അദ്ദേഹവുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. 2008ലാണ് റവാഡ ചന്ദ്രശേഖർ കേന്ദ്ര ഡപ്യൂട്ടേഷനിലേക്ക് മടങ്ങിയത്. ഐബിയിലെത്തിയതോടെ അദ്ദേഹത്തിന്റെ ഔദ്യോഗിക ജീവിതത്തിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായി. മുംബൈയിൽ അഡീഷനൽ ഡയറക്ടറായി തുടങ്ങിയ റവാഡ ചന്ദ്രശേഖർ പ്രവർത്തന മികവും കാര്യക്ഷമതയും കൊണ്ട് സ്പെഷൽ ഡയറക്ടറായി ഉയർന്നു. അടുത്തിടെയാണ് കാബിനറ്റ് സെക്രട്ടറിയേറ്റിലെ സുരക്ഷാ വിഭാഗം സെക്രട്ടറിയായി നിയമിക്കപ്പെട്ടത്.
വിരമിക്കുന്ന ഡിജിപി എസ്.ദർവേഷ് സാഹിബിന്റെ പിന്തുണയും സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തെത്താൻ റവാഡയ്ക്ക് തുണയായി. ഇരുവരും ആന്ധ്ര സ്വദേശികളാണ്. മകനെ സിവിൽ സർവീസുകാരനാകണമെന്നായിരുന്നു കർഷകനായ അച്ഛൻ റവാഡ വെങ്കിട്ടറാവുവിന്റെ ആഗ്രഹം. എന്നാൽ ചന്ദ്രശേഖർ മോഹിച്ചത് ഡോക്ടറാകാൻ ആയിരുന്നു. എംബിബിഎസ് കിട്ടാത്തതിനാൽ കൃഷി പഠനത്തിലേക്ക് വഴിതിരിഞ്ഞു. പിജി കഴിഞ്ഞപ്പോഴാണ് പിതാവിനെ വിഷമിപ്പിക്കാതിരിക്കാൻ സിവിൽ സർവീസിലേക്ക് തിരിഞ്ഞത്. 1991 ബാച്ചിൽ ഐപിഎസ് കിട്ടി പിതാവിന്റെ ആഗ്രഹം നിറവേറ്റി. മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ വിശിഷ്ട – സ്തുത്യർഹ മെഡലുകൾ ലഭിച്ചിട്ടുണ്ട്. സരിതയാണ് ഭാര്യ. കാർത്തിക്, വസിഷ്ഠ് എന്നിവരാണ് മക്കൾ.