വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗുമായി ചർച്ചക്ക് സാധ്യത തെളിയുന്നു. ഇരു നേതാക്കളും തമ്മിൽ ഈ ആഴ്ച ചർച്ച നടത്താൻ സാധ്യതയുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റാണ് അറിയിച്ചത്. തീരുവ യുദ്ധത്തിൻറെയും വ്യാപാര നിയന്ത്രണങ്ങളുടെയും പശ്ചാത്തലത്തിലാണ് അമേരിക്കയും ചൈനയും തമ്മിൽ വീണ്ടും ചർച്ചക്കുള്ള സാധ്യത തെളിയുന്നത്. ട്രംപും ഷി ജിൻപിംഗും തമ്മിൽ ഫോണിലൂടെയാകും ചർച്ചയെന്നാണ് സൂചന. ഇരു നേതാക്കളും തമ്മിൽ ചർച്ച സാധ്യമായാൽ തീരുവ യുദ്ധ പ്രഖ്യാപനങ്ങൾക്കും വ്യാപാര നിയന്ത്രണത്തിലും മാറ്റങ്ങളുണ്ടാകുമെന്ന പ്രതീക്ഷയാണ് ഉയരുന്നത്.
തീരുവകളും വ്യാപാര നിയന്ത്രണങ്ങളും പിൻവലിക്കാനുള്ള കരാർ ചൈന ലംഘിച്ചുവെന്ന് കഴിഞ്ഞ ദിവസം ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപും ഷി ജിൻ പിംഗും തമ്മിൽ ചർച്ചക്ക് സാധ്യത തെളിയുന്നത്. അമേരിക്കൻ പ്രസിഡൻറ് പദത്തിലേക്ക് രണ്ടാം തവണ എത്തിയതിന് പിന്നാലെ ട്രംപ് പ്രഖ്യാപിച്ച താരിഫ് യുദ്ധം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഒരു ഘട്ടത്തിൽ 100 ശതമാനവും കടന്നുപോയ ഇറക്കുമതി തീരുവ യുദ്ധം ആഗോള തലത്തിൽ വലിയ തലവേദനയായിരുന്നു. എന്നാൽ കഴിഞ്ഞ മാസം ജനീവയിൽ ചൈനയുമായി യു എസ് ട്രഷറി മേധാവി സ്‌കോട്ട് ബെസെന്റ് നടത്തിയ ചർച്ചകൾ അമേരിക്ക – ചൈന വ്യാപാര യുദ്ധത്തിൽ താൽക്കാലിക വിരാമമിട്ടിരുന്നു.
നിലവിലുള്ള താരിഫ് നിരക്കുകൾ കുറയ്ക്കാനും 90 ദിവസത്തെക്ക് താൽക്കാലികമായി താരിഫ് നിർത്തിവെക്കാനും അമേരിക്കയും ചൈനയും ജനീവയിൽ കരാറൊപ്പിച്ചു. ഇരു രാജ്യങ്ങളും പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പരസ്പരം താരിഫ് 115% വരെ കുറയ്ക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. 90 ദിവസത്തെ കാലയളവിൽ ചൈനീസ് ഇറക്കുമതിയുടെ തീരുവ 145 ശതമാനത്തിൽ നിന്ന് 30 ശതമാനമായി കുറയ്ക്കാൻ അമേരിക്ക തീരുമാനിച്ചു. അതുപോലെ, അമേരിക്കൻ ഉൽപ്പന്നങ്ങളുടെ തീരുവ ഈ കാലയളവിൽ 125 ശതമാനത്തിൽ നിന്ന് 10 ശതമാനമായി കുറയ്ക്കാൻ ചൈനയും സമ്മതിച്ചിരുന്നു. ഈ കരാർ ചൈന ലംഘിച്ചെന്നാണ് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞത്. ഇതിന് പിന്നാലെയാണ് ട്രംപും ഷി ജിൻ പിംഗും തമ്മിൽ ഈ ആഴ്ച ചർച്ച നടക്കുമെന്ന വാർത്തയും പുറത്തുവന്നത്. ഇരു നേതാക്കളും ചർച്ച നടത്തിയാൽ താരിഫ് മരവിപ്പിക്കൽ 90 ദിവസത്തിൽ നിന്ന് കൂടുതൽ കാലയളവിലേക്ക് നീട്ടാനുള്ള സാധ്യതയാണ് ഏവരും കാണുന്നത്.