ഹാര്‍വാര്‍ഡ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിരിക്കുന്ന മുഴുവന്‍ ധനസഹായവും നിര്‍ത്തിവെക്കാന്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഏകദേശം 100 മില്യണ്‍ ഡോളര്‍ മൂല്യമുള്ള ധനസഹായമാണ് ട്രംപ് സര്‍ക്കാര്‍ നിര്‍ത്തലാക്കാന്‍ പദ്ധതിയിടുന്നത്.
ഹാർവഡ് സർവകലാശാലക്ക് നൽകിയിരുന്ന 100 മില്യൺ ഡോളറിന്‍റെ കരാറുകൾ റദ്ദാക്കണമെന്ന് യു എസ് സർക്കാർ ഫെഡറൽ ഏജൻസികൾക്ക് കത്തയച്ചെന്നാണ് വിവരം. ഹാർവഡ്സർവകലാശാലക്ക് നൽകിയിരുന്ന സഹായങ്ങൾ നിർത്തലാക്കുന്നതിലൂടെ ദീർഘകാല ബന്ധം പൂർണ്ണമായി വിച്ഛേദിക്കുകയാണ് ട്രംപ് ഭരണകൂടം. വിദേശ വിദ്യാർഥികളുടെ പ്രവേശനവുമായി ബന്ധപ്പെട്ടാണ് ട്രംപ് ഭരണകൂടവും ഹാർവഡ് സർവകലാശാലയും നേർക്കുനേർ പോരിലേക്ക് എത്തിയത്.
നിലവില്‍ ഹാര്‍വാര്‍ഡിനായുള്ള ധനസഹായത്തില്‍ നിന്ന് മൂന്ന് ബില്യണോളം വരുന്ന ഗ്രാന്റുകള്‍ യു.എസ് വെട്ടിക്കുറച്ചിട്ടുണ്ട്. ആരോഗ്യ ഗവേഷണത്തിനായി നല്‍കിവരുന്ന ധനസഹായം ഉള്‍പ്പെടെയാണ് വെട്ടിക്കുറച്ചത്. നേരത്തെ ഒറ്റയടിക്ക് രണ്ട് ബില്യണ്‍ ഡോളര്‍ ധനസഹായം വെട്ടിക്കുറച്ചതിന് പിന്നാലെ ട്രംപിനെതിരെ സര്‍വകലാശാല കേസ് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് സര്‍വകലാശാല മാപ്പ് പറഞ്ഞില്ലെങ്കില്‍ കാലങ്ങളായി ഉണ്ടായിരുന്ന നികുതിയില്ലാ ആനുകൂല്യങ്ങള്‍ റദ്ദാക്കുമെന്നും രാഷ്ട്രീയ സ്ഥാപനമായി കണക്കാക്കി നികുതി പിരിക്കുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ക്യമ്പസില്‍ നടന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ പ്രകോപിതനായിക്കൊണ്ടായിരുന്നു ട്രംപിന്റെ നടപടികള്‍.