ഓട്ടവ: വീടുകളുടെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട തട്ടിപ്പുകൾ വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഓട്ടവ പോലീസിൻ്റെ മുന്നറിയിപ്പ്. വീടുകളുടെ അറ്റകുറ്റപ്പണികൾ വാഗ്ദാനം ചെയ്തുള്ള ജോലി തട്ടിപ്പുകൾ സജീവമാകുന്ന പശ്ചാത്തലത്തിൽ ആണിത്. ഈ മാസം ആദ്യത്തോടെയാണ് ഇത്തരം തട്ടിപ്പുകളെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് എന്ന് ഡിറ്റക്ടീവ് ഷോൺ വഹ്ബെ പറഞ്ഞു.
അഞ്ച് വർഷം മുൻപാണ് ഇത്തരം തട്ടിപ്പുകൾക്ക് തുടക്കമായതെന്ന് പൊലീസ് പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്നെത്തി അനധികൃതമായി തൊഴിലെടുക്കുന്നവരാണ് കൂടുതലും ഈ തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്. വീടിൻ്റെ അറ്റകുറ്റപ്പണികൾ ചെയ്ത് തരാമെന്ന വാഗ്ദാനവുമായാണ് ഇവർ സാധാരണക്കാരെ സമീപിക്കുക. തൊട്ടടുത്ത വീടുകളിൽ തങ്ങൾ ഇപ്പോൾ അറ്റകുറ്റപ്പണി ചെയ്യുന്നുണ്ടെന്നും കുറഞ്ഞ തുകയ്ക്ക് ജോലി തീർത്ത് തരാമെന്നും ഇവർ വാഗ്ദാനം ചെയ്യും. തുടർന്ന് അഡ്വാൻസായി കുറച്ച് തുകയും ആവശ്യപ്പെടും. പണം വാങ്ങിയ ശേഷം ഇവർ ജോലിക്ക് തുടക്കമിടുമെങ്കിലും, അത് പൂർത്തിയാക്കാതെ കടന്നു കളയുകയുമാണ് ചെയ്യുക. 2023-ൽ രണ്ടാഴ്ചയ്ക്കിടെ ഓട്ടവ നിവാസികൾക്ക് നിർമ്മാണ തട്ടിപ്പുകൾ മൂലം ഏകദേശം 250,000 ഡോളർ നഷ്ടമായി എന്ന് പോലീസ് വീട്ടുടമസ്ഥർക്ക് മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.
കനേഡിയൻ പൗരന്മാല്ലാത്ത ഇത്തരക്കാർക്ക് രാജ്യത്ത് ജോലി ചെയ്യാൻ സാങ്കേതികമായി അനുവാദമില്ല. എന്നിട്ടും അവർ ഇവിടെ വന്ന് ജോലി ചെയ്യുകയും പണമിടപാടുകൾ നടത്തുകയും ചെയ്യുകയാണെന്ന് അധികൃതർ പറയുന്നു. അതിനാൽ നന്നായി അന്വേഷിച്ചും, ക്വോട്ടുകൾ താരതമ്യം ചെയ്തും മാത്രമെ ഇത്തരം ജോലികൾക്ക് തൊഴിലാളികളെ തെരഞ്ഞെടുക്കാവൂ എന്നും പൊലീസ് നിർദ്ദേശിച്ചിട്ടുണ്ട്.