ന്യൂയോര്‍ക്ക്: മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം 2014-ല്‍ യുക്രെയ്നില്‍ തകര്‍ന്നുവീണ് 298 പേര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നില്‍ റഷ്യയാണെന്ന് ഐക്യരാഷ്ട്രസഭയുടെ വ്യോമയാന ഏജന്‍സി. ഓസ്ട്രേലിയയും നെതര്‍ലന്‍ഡ്സും ഉന്നയിച്ച വാദങ്ങള്‍ വസ്തുതാപരമാണെന്നും മോണ്‍ട്രിയല്‍ ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ICAO) വ്യക്തമാക്കി.
അന്താരാഷ്ട്ര വ്യോമയാന നിയമപ്രകാരമുള്ള ധാര്‍മ്മികബാധ്യത നിറവേറ്റുന്നതില്‍ റഷ്യന്‍ ഫെഡറേഷന്‍ പരാജയപ്പെട്ടുവെന്നും ഏജന്‍സി പ്രസ്താവനയില്‍ പറയുന്നു. മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം MH17 ആണ് യുക്രെയ്നിന്റെ വിമത നിയന്ത്രിത കിഴക്കന്‍ ഭാഗത്ത് അപകടത്തില്‍പ്പെട്ടത്. ദുരന്തത്തില്‍ ഓസ്ട്രേലിയന്‍, നെതര്‍ലന്‍ഡ് പൗരന്‍മാരാണ് കൂടുതലും മരിച്ചത്.
2014 ജൂലൈ 17-നായിരുന്നു സംഭവം. ആംസ്റ്റര്‍ഡാമില്‍നിന്ന് ക്വാലാലംപൂരിലേക്ക് 298 പേരുമായി പോവുകയായിരുന്ന മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777 വിമാനമാണ് റഷ്യ വെടിവെച്ചിട്ടത്. യുക്രെയ്‌നിലെ ഗ്രബോവ് ഗ്രാമത്തിന് മുകളില്‍ വിമാനം തകര്‍ന്നുവീണു. 189 യാത്രക്കാര്‍ ഡച്ച് പൗരന്മാരായിരുന്നു. അന്നത്തെ യുക്രെയ്ന്‍ പ്രസിഡന്റ് പെട്രോ പൊറോഷെങ്കോ വിമാനാപകടത്തെ തീവ്രവാദ പ്രവര്‍ത്തനമെന്നായിരുന്നു വിശേഷിപ്പിച്ചത്. റഷ്യന്‍ അനുകൂല വിമതരാണ് ഇതിന് പിന്നിലെന്ന് യുക്രെയ്ന്‍വാദിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുതിന്‍ ഇത് നിഷേധിക്കുകയും കുറ്റം യുക്രെയ്‌നു മുകളില്‍ ചുമത്തുകയും ചെയ്തു