ഭൂരിഭാഗം കനേഡിയൻമാരും എയർ ഇന്ത്യ ബോംബാക്രമണത്തെ ദേശീയ ദുരന്തമായി കണക്കാക്കുന്നില്ലെന്ന് പുതിയ സർവേ. കനേഡിയൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണമായ എയർ ഇന്ത്യ ദുരന്തം ഉണ്ടായിട്ട് നാൽപ്പത് വർഷം പൂർത്തിയാകുമ്പോഴും പകുതിയിലധികം കനേഡിയൻമാരും പറയുന്നത് ഇത് ഒരിക്കലും ഒരു ദേശീയ ദുരന്തമായി കണക്കാക്കപ്പെട്ടിട്ടില്ല എന്നാണ്.
1985 ജൂൺ 23-ന്, മോൺട്രിയലിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രാമധ്യേ, എയർ ഇന്ത്യ ഫ്ലൈറ്റ് 182 ആണ് ബോംബ് ആക്രമണത്തിൽ തകർന്നത്. അറ്റ്ലാൻ്റിക് സമുദ്രത്തിന് മുകളിൽ വിമാനം പൊട്ടിത്തെറിക്കുകയും വിമാനത്തിലുണ്ടായിരുന്ന 329 പേരും കൊല്ലപ്പെടുകയും ചെയ്തു. വിമാനത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരായിരുന്നു. എന്നാൽ അത് ഇന്ത്യക്കാരെ മാത്രം ബാധിച്ചൊരു ദുരന്തമായാണ് പില്ക്കാലത്ത് കണക്കാക്കപ്പെട്ടത്. ഈ ആക്രമണത്തെക്കുറിച്ച് കേട്ടിട്ടില്ലെന്നാണ് 32 ശതമാനം കനേഡിയൻമാരും ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിനോട് പറഞ്ഞത്.
ഒമ്പത് ശതമാനം പേർ മാത്രമാണ് ഇതിനെക്കുറിച്ച് നിരവധി കാര്യങ്ങൾ അറിയാമെന്ന് പ്രതികരിച്ചത്. ആക്രമണത്തെക്കുറിച്ച് അറിയാമെന്ന് പറഞ്ഞവരിൽ തന്നെ 60 ശതമാനം പേർ ഇത് ഒരു ദേശീയ ദുരന്തമായി കണക്കാക്കിയിട്ടില്ലെന്നാണ് അഭിപ്രായപ്പെട്ടത് . ഈ ഭീകരാക്രമണത്തെക്കുറിച്ച് രാജ്യത്തെ യുവാക്കൾക്ക് കാര്യമായ അവബോധമില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിഡൻ്റ് ഷാച്ചി കുർൾ പറഞ്ഞു.
കനേഡിയൻ ചരിത്രത്തിലെ ഏറ്റവും മാരകമായ ആക്രമണം ഏതാണെന്ന് കനേഡിയൻമാരോട് ചോദിച്ചാൽ, 17 ശതമാനം പേർ മാത്രമേ എയർ ഇന്ത്യ ബോംബാക്രമണമെന്ന് ഉത്തരം നല്കൂ. ഏറ്റവും മാരകമെന്ന് ഇരുപത്തിയേഴ് ശതമാനം പേർ പ്രതികരിച്ചത് 1989 ഡിസംബറിൽ മോൺട്രിയലിൽ 14 സ്ത്രീകൾ കൊല്ലപ്പെട്ട പോളിടെക്നിക് കൂട്ടക്കൊലയെക്കുറിച്ചാണ് .