റാവൽപിണ്ടി: ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് 13 കാരിയെ മർദിച്ച് കൊലപ്പെടുത്തി. പാക്കിസ്ഥാനിലെ റാവൽപിണ്ടിയിലാണ് സംഭവം. വീട്ടുജോലി ചെയ്തിരുന്ന പെൺകുട്ടിയെ ചോക്ലേറ്റ് മോഷ്ട്ടിച്ചെന്നാരോപിച്ച് വീട്ടുകാർ ക്രൂരമായി മർദിച്ചു എന്നാണ് പൊലീസ് പറയുന്നത്. അവശനിലയിലായ കുട്ടിയെ ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി.
റാഷിദ് ഷഫീഖും ഭര്യ സനയും അവരുടെ എട്ടുമക്കളും അടങ്ങുന്ന കുടുംബത്തിലാണ് ഇഖ്റ എന്ന 13 കാരി വീട്ടുജോലി ചെയ്തിരുന്നത്. ഇവരുടെ വീട്ടിലെ ഖുറാൻ അധ്യാപകനാണ് അവശനിലയിൽ ഇഖ്റയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയുടെ പിതാവ് മരണപ്പെട്ടെന്നും അമ്മ സ്ഥലത്തില്ലെന്നുമാണ് ഇയാൾ ആശുപത്രി അധികൃതരെ അറിയിച്ചത്. കുട്ടിയെ ആശുപത്രിയിൽ ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. റാഷിദ് ഷഫീഖിനെയും ഭാര്യയേയും ഖുറാൻ അധ്യാപകനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായി പ്രാഥമിക പരിശോധനയിൽ വ്യക്തമായെന്ന് പൊലീസ് പറഞ്ഞു. കയ്യിലും കാലിലും ഒന്നിലധികം മുറിവുകളുണ്ട്. തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇതിനു മുമ്പും പലതവണ ഇഖ്റ ഉപദ്രവത്തിന് ഇരയായിട്ടുണ്ടെന്നാണ് ശരീരത്തിലെ മുറിവുകളിൽ നിന്ന് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു.
എട്ടുവയസ് മുതൽ ഇഖ്റ വീട്ടുജോലി ചെയ്താണ് ജീവിക്കുന്നത്. കടബാധ്യതയുള്ളതുകൊണ്ടാണ് കുട്ടിയെ ജോലിക്കു വിട്ടതെന്നാണ് കർഷകനായ പിതാവ് സന ഉള്ള പറയുന്നത്. ഇഖ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് അദ്ദേഹം ആശുപത്രിയിലെത്തി. പിതാവ് എത്തുമ്പോൾ ഇഖ്റ അബോധാവസ്ഥയിലായിരുന്നു. താൻ ആശുപത്രിയിലെത്തി അൽപ സമയത്തിന് ശേഷം ഇഖ്റ മരിച്ചു എന്ന് സന ഉള്ള പറഞ്ഞു. കുട്ടിയുടെ മരണത്തെ തുടർന്ന് റാവൽപിണ്ടിയിൽ വലിയ പ്രതിഷേധങ്ങളാണ് ഉയർന്നുവന്നത്. ജസ്റ്റിസ് ഫോർ ഇഖ്റ എന്ന ഹാഷ്ടിഗിൽ സോഷ്യൽ മീഡിയയിലും പ്രതിഷേധം ശക്തമാവുകയാണ്.