ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധം കഴിഞ്ഞ ഒരു വർഷമായി ഏററവും കടുത്ത പരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയത്. 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടൺ സന്ദർശനത്തോടെ ആരംഭിച്ച ചർച്ചകൾ, പ്രതീക്ഷകളും പ്രതിസന്ധികളും നിറഞ്ഞ ഒരു വർഷത്തിന് ശേഷം ഇപ്പോൾ 18 ശതമാനം തീരുവ എന്ന സുപ്രധാന പ്രഖ്യാപനത്തിൽ എത്തിനിൽക്കുന്നു. ലോകത്തെ രണ്ട് വലിയ സാമ്പത്തിക ശക്തികൾക്കിടയിലെ ഈ കരാർ കേവലം ഒരു സാമ്പത്തിക ഇടപാടല്ല, മറിച്ച് ആഗോള രാഷ്ട്രീയത്തിലെ മാറിയ മുൻഗണനകളുടെ പ്രതിഫലനം കൂടിയാണ്.
കരാറിലേക്കുള്ള നാൾവഴികൾ പരിശോധിച്ചാൽ ഇന്ത്യയുടെ നയതന്ത്ര കരുത്ത് വ്യക്തമാകും. 2025 പകുതിയോടെ ചർച്ചകൾ വഴിമുട്ടിയതും കാർഷിക ഉൽപ്പന്നങ്ങളിലെ നികുതിയെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളും ഇരു രാജ്യങ്ങളെയും അകറ്റിയിരുന്നു. ട്രംപിന്റെ വാഷിംഗ്ടൺ ക്ഷണം മോദി നിരസിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ബന്ധം വഷളാകുന്നു എന്ന തോന്നലുണ്ടാക്കി. ദേശീയ താൽപര്യങ്ങൾ ബലികഴിച്ച് ഒരു കരാറിനും ഇന്ത്യ തയ്യാറല്ലെന്ന് പിയൂഷ് ഗോയൽ വ്യക്തമാക്കിയത്, വികസ്വര രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ ശക്തമായ നിലപാടായി അടയാളപ്പെടുത്തപ്പെട്ടു.







