ആഗോളതലത്തിൽ സ്ത്രീകളിൽ ഏറ്റവും കൂടുതലായി സ്ഥിരീകരിക്കപ്പെടുന്ന അർബുദമാണ് സ്തനാർബുദം. ലോകമെമ്പാടുമുള്ള സ്ത്രീകളിൽ 20 പേരിൽ ഒരാൾക്ക് 2050-ഓടെ സ്തനാർബുദം സ്ഥിരീകരിക്കപ്പെടാമെന്നാണ് ഇപ്പോൾ ലോകാരോഗ്യ സംഘടന പറയുന്നത്. 2050 ആകുമ്പോഴേക്കും പ്രതിവർഷം 32 ലക്ഷം സ്തനാർബുദ കേസുകളിലേക്കെത്തുമെന്നും ലോകാരോഗ്യ സംഘടന പുതുതായി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
മാനവ വികസന സൂചിക കുറഞ്ഞ രാജ്യങ്ങളെയാണ് ഇത് സാരമായി ബാധിക്കുകയെന്നും റിപ്പോർട്ടിലുണ്ട്. അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്നുള്ള ക്യാൻസർ നിരക്കുകളും ലോകാരോഗ്യ സംഘടനയുടെ മരണനിരക്കിന്റെ ഡേറ്റയുമൊക്കെ പരിശോധിച്ചാണ് ഇത്തരമൊരു വിലയിരുത്തൽ. ആഗോളതലത്തിൽ ഓരോ മിനിറ്റും നാല് പേരിൽ സ്തനാർബുദം സ്ഥിരീകരിക്കുന്നുവെന്നും ഒരാൾ രോഗബാധിതയായി മരിക്കുന്നുവെന്നും ഐ.എ.ആർ.സി(International Agency for Research on Cancer)യിലെ ഗവേഷകനായ ഡോ. ജോവാൻ കിം പറഞ്ഞു.
ബ്രെസ്റ്റ് ക്യാൻസറിൻറെ ലക്ഷണങ്ങൾ:
സ്തനങ്ങളിൽ മുഴ, സ്തനങ്ങളുടെ ആകൃതിയിൽ മാറ്റം വരുക, ഒരു സ്തനത്തിന് മാത്രമായി വലിപ്പം വയ്ക്കുക, ഞരമ്പുകൾ തെളിഞ്ഞു കാണുക, സ്തന ചർമ്മത്തിന് മാറ്റമുണ്ടാവുക, മുലക്കണ്ണിനു ചുറ്റുമുള്ള ചർമ്മങ്ങൾ ഇളകിപ്പോകുക, മുലക്കണ്ണിൽ നിന്ന് രക്തം പുറത്തുവരുന്ന അവസ്ഥ, മുലക്കണ്ണ് അകത്തേക്ക് വലിഞ്ഞ് പോകുന്ന അവസ്ഥ, സ്തനങ്ങളിലോ മുലക്കണ്ണിലോ വേദന, സ്തനങ്ങളിലെ ചർമ്മത്തിൽ തീരെ ചെറിയ കുഴികൾ പോലെ കാണപ്പെടുക, സ്തനങ്ങളിൽ ചുറ്റും ചൊറിച്ചിൽ അനുഭവപ്പെടുക തുടങ്ങിയവയെല്ലാം ചിലപ്പോൾ സ്തനാർബുദ്ദത്തിൻറെ ലക്ഷണങ്ങളാകാം.
ശരീരത്തിൽ പ്രകടമാകുന്ന ഇത്തരത്തിലുള്ള സ്തനാർബുദ സൂചനകൾ ആരംഭത്തിലെ കണ്ടെത്താൻ സ്വയം പരിശോധന നടത്താം എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി കണ്ണാടിക്ക് മുമ്പിൽ നിന്നു കൊണ്ട് ഇരു മാറുകളും പരിശോധിക്കാം. തടിപ്പുകളോ കല്ലിപ്പോ മുഴകളോ ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടത്. സ്ത്രീകൾ ആറ് മാസത്തിലൊരിക്കലോ, വർഷത്തിലൊരിക്കലെങ്കിലും സ്തനാർബുദമില്ലെന്ന് മെഡിക്കൽ പരിശോധനയിലൂടെ ഉറപ്പ് വരുത്തുന്നതും നല്ലതാണ്.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.