ടെൽ അവീവ്: സ്ത്രീകൾ ലോലമായ പുഷ്പങ്ങളെ പോലെയെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി. സ്ത്രീകളെ വീട്ടിലുള്ള പുഷ്പത്തെ പോലെയാണ് പരിപാലിക്കേണ്ടതെന്നും അല്ലാതെ വീട്ടുജോലിക്കാരിയെ പോലെയല്ലെന്നും ഖമേനി പറഞ്ഞു. 1979-ൽ യുഎൻ ജനറൽ അസംബ്ലി വനിതാ അവകാശ ബിൽ അംഗീകരിച്ച ദിനമായ ഡിസംബർ 18-ന് സമൂഹ മാധ്യമമായ എക്സിൽ (മുമ്പ് ട്വിറ്റർ) പങ്കുവെച്ച പോസ്റ്റുകളിലായിരുന്നു ഖമേനിയുടെ പ്രതികരണം.
‘കുടുംബത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്തമായ ഉത്തരവാദിത്വങ്ങളാണുള്ളത്. കുടുംബത്തിന്റെ ചെലവുകൾ കൈകാര്യം ചെയ്യേണ്ടതിന്റെ ഉത്തരവാദിത്വം പുരുഷൻമാർക്കാണ്. എന്നാൽ, കുഞ്ഞുങ്ങൾക്ക് ജന്മം നൽകുക എന്ന ഉത്തരവാദിത്വം സ്ത്രീകൾക്കാണ്. ഇതിൽ ആരും ആർക്കും മുകളിലല്ല. പുരുഷൻമാരുടെയും സ്ത്രീകളുടെയും അവകാശങ്ങൾ ഇവയുടെ അടിസ്ഥാനത്തിൽ കണക്കാക്കാനാകില്ല’. ഖമേനി എക്സിൽ കുറിച്ചു.
"A #woman is a delicate flower and not a housemaid." A woman should be treated like a flower in the home. A flower needs to be cared for. Its freshness & sweet scent should be benefited from and used to perfume the air.
— Khamenei.ir (@khamenei_ir) December 18, 2024
അതേസമയം, ആയത്തുല്ല ഖമേനിയുടെ പോസ്റ്റിന് മറുപടിയുമായി ഇസ്രായേൽ രംഗത്തെത്തി. ഒരു യുവതിയുടെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ഇസ്രായേലിന്റെ പ്രതികരണം. കറുപ്പ് വസ്ത്രം ധരിച്ച് നിൽക്കുന്ന യുവതിയുടെ ചിത്രത്തിന് ഇസ്രായേൽ പേരോ അടിക്കുറിപ്പോ നൽകിയില്ലെന്നതാണ് ശ്രദ്ധേയം. ഇറാനിൽ പൊലീസ് കസ്റ്റഡിയിൽ മരണപ്പെട്ട മഹ്സ അമിനി എന്ന 22കാരിയുടെ ചിത്രമാണ് ഇസ്രായേൽ പങ്കുവെച്ചത്. സഹോദരനൊപ്പം ടെഹ്റാനിലേയ്ക്ക് പോകുകയായിരുന്ന മഹ്സ അമിനിയെ ഇറാനിലെ സദാചാര പൊലീസ് (ഗാഷ്-ഇ എർഷാദ്) തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
ടെഹ്‌റാനിലെ വോസാര തടങ്കൽ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പ് ഉദ്യോഗസ്ഥർ മഹ്‌സയെ ബലമായി വാനിൽ കയറ്റി മർദ്ദിച്ചെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞിരുന്നു. തലയ്ക്ക് ഉൾപ്പെടെ മർദ്ദനമേറ്റ മഹ്സ കോമയിലാകുകയും മൂന്ന് ദിവസത്തിന് ശേഷം 2022 സെപ്റ്റംബർ 16ന് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇത് ഇറാൻ ഗവൺമെന്റിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും ആഭ്യന്തര കലാപങ്ങൾക്കും കാരണമായി. 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വ്യാപകമായ കലാപമായി ഈ പ്രതിഷേധം കണക്കാക്കപ്പെട്ടു.