രാജു മൈലപ്രാ
തിരുവനന്തപുരം നെയ്യാറ്റിൻകരയിലെ ഒരു സാധാരണ ചുമട്ടുട്ടോഴിലായി ആയിരുന്ന മണിയൻ എന്ന വിളിപ്പേരുള്ള ഗോപൻ, എന്തോ ഉൾപ്രേരണയിൽ ഒന്ന് ഉറക്കമുണർന്നു എഴുന്നേറ്റപ്പോൾ ‘ഗോപൻ സ്വാമി’ എന്ന നാമദേയം സ്വീകരിച്, സ്വയം ഒരു ദൈവിക പരിവേഷം നൽകുന്നു.
ആർക്കും ഒരു ദ്രോഹവും ചെയാതെ, പൂജാദി കർമ്മങ്ങളൊക്കെ നടത്തി, തന്റെ ഭാര്യയുടെയും സന്താനങ്ങളുടെയും സപ്പോർട്ടോടു കൂടി കാലം കഴിച്ചു കൂട്ടുന്നു.താൻ ഒരിക്കലും മരിക്കുകയില്ല, പകരം സമാധിയടയുവാനാണു പോകുന്നതെന്ന് അദ്ദേഹം മുൻകൂട്ടി തന്നെ തന്റെ ഭാര്യയെയും, മക്കളെയും മറ്റുചില അടുത്ത പരിചയക്കാരെയും അറിയിച്ചിരുന്നു.
സമാധി അടയുവാനുള്ള സമയം അടുത്തപ്പോൾ അദ്ദേഹം സീമന്ത പുത്രനെ അരികിൽ വിളിച്ചിട്ട് പറഞ്ഞു’ വത്സാ! എനിക്ക് സമാധി സ്വീകരിക്കുവാനുള്ള സമയമായീ. ഈ പ്രബഞ്ചമുഹൂർത്തം തെറ്റിക്കുവാൻ പാടില്ല. മറ്റാരും ഈ കർമ്മം ദർശിക്കുയാൻ അനുവദിക്കരുത്. അങ്ങിനെ സംഭവിച്ചാൽ സമാധി അശുദ്ധമാകും; ഈശ്വര കോപം ഉണ്ടാകും. ഭസ്മം, കർപ്പൂരം, മറ്റു സുഗന്ധദ്രവ്യങ്ങൾ എന്നിവ കൊണ്ട് വേണം എന്റെ ഭൗതീക ശരീരംമറവു ചെയ്യുവാൻ.
അങ്ങിനെ ആ ദിവസം സമാഹാതമായി. ഗോപൻ സ്വാമി അതിരാവിലെ ഉണർന്നു. പതിവുപോലെ സ്നാനം കഴിഞ്ഞിട്ട്, പൂജാദി കർമങ്ങളൊക്കെ നടത്തി. പിനീട് പ്രിയതമ സ്നേഹം കലർത്തി വിളമ്പി കൊടുത്ത കഞ്ഞി കുടിച്ചു. അതിനു ശേഷം, രക്തസമ്മർദത്തിനും, ഡയബറ്റീസിനും മറ്റുമുള്ള മരുന്നുകൾ കഴിച്ചു.
ബ്രഹ്മ മുഹൂർത്തത്തിൽ, ചിന്ന സ്വാമിയായ മൂത്ത മകനെയും കൂട്ടി അവിടെ സജീകരിച്ചിരുന്ന പീഠത്തിൽ പത്മാസനത്തിൽ ഉപവിഷ്ടനായി. ധ്യാനനിമഗ്നനായി, മകന്റെ മന്ത്രോച്ചാരണങ്ങൾ ശ്രവിച്ചു കൊണ്ട് ഗോപൻ സ്വാമി സമാധാനത്തോടെ സമാധി വരിച്ചു.
മുൻകൂട്ടി തയ്യാറാക്കി വെച്ചിരുന്ന ‘ആചാര്യ ഗുരുബ്രഹ്മ ശ്രീ ഗോപൻ സമാധിയായി’ എന്ന പോസ്റ്റർ പ്രദർശിപ്പിച്ചു, സമാധി വാർത്ത വിളംബരം ചെയ്തു.
വലിയ കോലാഹലങ്ങളൊന്നുമില്ലാതെ ആദ്യദിനം കടന്നു പോയീ. പിന്നീടാണ് ജനവികാരം ആളിക്കത്തിയത്. അല്ലെങ്കിൽ ആരോ കത്തിച്ചത്.
ചുമട്ടുകാരൻ എങ്ങിനെ സ്വാമിയായി? ഇയാൾക്ക് വല്ല വിവരമോ വിദ്യാഭ്യാസമുണ്ടോ? ആരോട് ചോദിച്ചിട്ടാണ് ഇവനെ പീഠത്തിലിരുത്തി കർപ്പൂരം ഇട്ടു മൂടണമെന്നു? തള്ളയും മക്കളും കൂടി തല്ലിക്കൊന്ന ഇയാൾ സമാധിയായി എന്ന് പറയുന്നത് എന്തിനാണ്? അങ്ങിനെ അനേകം ചോദ്യശരങ്ങൾ അന്തരീക്ഷത്തിൽ ഉയർന്നു.
ചത്തു, മരിച്ചു, ചരിഞ്ഞു, നാടുനീങ്ങി, നിര്യതനായി, ദിവങ്ങത്താനായി, സമാധിയായി, കാലം ചെയ്തു – തുടങ്ങിയ ഏതു പദമുപയോഗിച്ചു മരണത്തെ അടയാളപ്പെടുത്തിയാലും, ഒരാളുടെ കാറ്റു പോയാൽ, അയാൾ വടിയായി എന്നതിന്റെ പച്ചമലയാളം.
ഗോപൻ സ്വാമിയേ മാത്രമല്ലലോ പീഠത്തിലിരുത്തി സുഗന്ധദ്രവ്യങ്ങൾ കൊണ്ട് മൂടുന്നത്? ചില മഹാപുരോഹിതന്മാരെ, മരണ ശേഷം കൈയും കാലും തല്ലിയൊടിച്ചു, ഓടിച്ചു മടക്കി സിംഹാസനത്തിലിരുത്തി കുന്തിരിക്കമിട്ടു മൂടിയല്ലേ സംസ്കരിക്കുന്നതു? ഇതൊന്നും ആരും ആരും ഇതുവരെ ചോദ്യം ചെയ്തിട്ടില്ലല്ലോ?
അക്ഷരാഭ്യാസമില്ലാത്ത പലരും ഇവിടെ ആൾദൈവങ്ങളായി വിലസുന്നുണ്ടല്ലലോ! സകലമാന കൊള്ളരുതായ്മകളും കാണിച്ചിട്ട്, ഒരു സുപ്രഭാതത്തിൽ, ദൈവം രോഗശാന്തി വരം നൽകിയെന്ന് അവകാശപ്പെട്ടു, ഒരു യൂട്യൂബ് ചാനൽ തുടങ്ങി മദുഭാഷയും പറഞ്ഞു പാവങ്ങളെ പറ്റിച്ചു ജീവിക്കുന്ന എത്രയോ ദൈവ ദാസന്മാർ ഇവിടെ വിളവെടുക്കുന്നു!
ഏതായാലും ചാനലുകാരും, പോലീസും, സർക്കാരുമെല്ലാം ഉണർന്നു പ്രവർത്തിച്ചു, സമാധി പൊളിച്ചു. സംശയിച്ചത് പോലെയുള്ള അസ്വവികതയൊന്നും ആ മരണത്തിനുണ്ടായിരുന്നില്ല.
ഏതായാലും കുടുംബക്കാരും കൂട്ടരും ബംമ്പറടിച്ചെന്നു വേണം അനുമാനിക്കാൻ – സമാധി ഇപ്പോൾ മഹാസമാധിയായി.
ഋഷി പീഠത്തിലിരുത്തി, ചന്ദന തൈലം പൂശിയാണ് ഇനി ആ സന്യാസി വര്യന്റെ ശരീരം മറവു ചെയ്തത്.
ഇനി അവിടെ ഒരു സ്മാരക മണ്ഡപം!
പിന്നാലെ ഒരു ക്ഷേത്രം!!
തീർത്ഥാടന കേന്ത്രം !!!
നെയ്യാറ്റിൻകരയിൽ മാത്രം അറിയപ്പെട്ടിരുന്ന ഗോപൻ സ്വാമി ആഗോളതലത്തിൽ അറിയപ്പെടുന്ന ‘ആചാര്യഗുരു ബ്രഹ്മശ്രീ ഗോപൻ പെരിയ സ്വാമി’യായി പുനരുദ്ധരിച്ചു – ഭഗവാന്റെ ഓരോ ലീലാവിലാസങ്ങളെ !