newsroom@amcainnews.com

വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ല, കേക്ക് കൈപറ്റിയത് സാമാന്യ മര്യാദയുടെ ഭാഗമായി; സുനിൽകുമാറിന് മറുപടിയുമായി തൃശൂർ മേയർ

തൃശൂർ: ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിൽ നിന്ന് കേക്ക് വാങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഐ നേതാവ് വിഎസ് സുനിൽ കുമാർ നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി തൃശൂർ മേയർ എംകെ വർഗീസ്. വീട്ടിലേക്ക് വരുന്നവരോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമില്ലെന്നും സാമാന്യ മര്യാദയുടെ ഭാഗമായാണ് കെ സുരേന്ദ്രനിൽ നിന്ന് കേക്ക് കൈപറ്റിയതെന്നും എംകെ വർഗീസ് തുറന്നടിച്ചു. സുനിൽ കുമാറിൻറെ ആരോപണം പുതിയതല്ലെന്നും മുമ്പും പറഞ്ഞിട്ടുണ്ടെന്നും ഔദ്യോഗിക സ്ഥാനത്ത് ഇരിക്കുമ്പോൽ അതിനോട് പ്രതികരിക്കാൻ കഴിയില്ലെന്നും എംകെ വർഗീസ് പറഞ്ഞു. സുനിൽ കുമാറിൻറെ പ്രസ്താവന ബാലിശമാണ്. അതിന് കാര്യമായ വിലകൽപ്പിക്കുന്നില്ലെന്നും എംകെ വർഗീസ് പറഞ്ഞു.

കെ സുരേന്ദ്രൻ തൻറെ അനുവാദത്തോടെയല്ല വീട്ടിലേക്ക് വന്നത്. പെട്ടെന്ന് വീട്ടിലേക്ക് ഒരാൾ വരുമ്പോൾ അയാളോട് കയറരുത് എന്ന് പറയാനുള്ള സംസ്കാരമല്ല തനിക്കുള്ളത്. സുനിൽ കുമാർ ജനപ്രതിനിധി ആണെങ്കിൽ ബിജെപിക്കാർ കേക്ക് കൊടുത്താൽ വാങ്ങില്ലേ? ഇപ്പാൾ സുനിൽ കുമാർ ചട്ടക്കൂടിന് പുറത്താണ്. അതിനാൽ എന്തും പറയാം. താൻ ചട്ടക്കൂടിനുള്ളിലാണ്. ഇടതുപക്ഷത്ത് നിലനിൽക്കുന്ന ആൾ ഇതുപോലുള്ള കാര്യങ്ങൾ പറയുന്നത് തെറ്റാണ്. സുനിൽ കുമാറിന് തന്നോട് ഇത്ര സ്നേഹം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. തൻറെ വീട്ടിൽ സുരേഷ് ഗോപി വോട്ട് ചോദിക്കാൻ വന്നത് തെറ്റാണോ? ചായ കൊടുത്തത് തെറ്റാണോ?. സുനിൽ കുമാർ തന്നെ കാണാൻ വന്നിരുന്നില്ല. ആകെ വന്നത് സുരേഷ് ഗോപി മാത്രമാണ്. തൻറെ ഓഫീസിൽ ഒരു സ്ഥാനാർഥി വന്നാൽ അയാളെ സ്വീകരിക്കുന്നത് സാമാന്യമര്യാദയാണ്

വന്നത് ആസൂത്രിതമായിട്ടാണോ അല്ലയോ എന്നത് ചോദിക്കേണ്ടത് അവരോടാണ്. ലോകരക്ഷകനെ കാത്തിരിക്കുന്ന എൻറെ വീട്ടിലേക്ക് വരുന്നവരോട് വരണ്ട കയറരുത് എന്നു പറയാനാകുമോ? എവിടം കൊണ്ടാണ് തന്നെ ബിജെപിക്കാരൻ ആക്കുന്നത്? താൻ ബിജെപിയാണെന്ന് വെറുതെ പറഞ്ഞാൽ പോര. അത് തെളിയിക്കണം.യഇടതുപക്ഷത്തിനൊപ്പം നിന്ന് നല്ലത് ചെയ്യാനാണ് താൻ ശ്രമിക്കുന്നത്. ബിജെപി വർഗീയ പാർട്ടിയാണ്. അവർ അവരുടെ വഴിക്ക് പൊയ്ക്കോട്ടെ. താൻ ഇടതുപക്ഷത്തിൻറെ ഒപ്പം മുന്നോട്ടുപോകുകയാണ്. സുനിൽ കുമാറുമായി വലിയ അടുപ്പുമാണ്.

സുനിൽ കുമാറിൻറെ പ്രസ്താവന നോക്കേണ്ടത് എൽഡിഎഫ് ആണ്. സുനിൽ കുമാറിൻറെ പ്രസ്താവനയ്ക്ക് അത്രകണ്ട് വിലകൽപ്പിക്കുന്നില്ല. അതൊക്കെ ഒരു ബാലിശമായ കാര്യം. താൻ പരിശോധിക്കാൻ ഒന്നും പറയില്ല. താനിവിടെ ചെയ്യുന്ന നല്ല കാര്യങ്ങൾ വിഎസ് സുനിൽ കുമാറിന് ബോധ്യപ്പെടാത്തത് തൻറെ കുഴപ്പമല്ലെന്നും എംകെ വർഗീസ് പറഞ്ഞ‍ു. ബിജെപി ടിക്കറ്റിൽ തൃശൂരിൽ മത്സരിക്കുമോ എന്ന ചോദ്യത്തിന് താൻ അത്തരക്കാരനല്ലെന്നും ഇപ്പോൾ ഇടതുപക്ഷത്തിൻറെ ഒപ്പമാണെന്നുമായിരുന്നു മേയറുടെ മറുപടി.

സുനിൽ കുമാറിനെ പരിഹസിച്ച് കെ സുരേന്ദ്രൻ

തൃശൂർ മേയർ എംകെ വർഗീസിനെ കണ്ട് കേക്ക് കൈമാറിയതിൽ വിമർശനം ഉന്നയിച്ച വിഎസ് സുനിൽ കുമാറിന് പരിഹാസവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ലോകസഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയോട് തോറ്റതിൻറെ ചൊരുക്ക് ഇനിയും തൻറെ സുഹൃത്ത് വി. എസ് സുനിൽകുമാറിന് തീർന്നിട്ടില്ല എന്നു തോന്നുന്നുവെന്നായിരുന്നു സുരേന്ദ്രൻറെ പരിഹാസം. ഈ ക്രിസ്തുമസ് കാലത്ത് ഒട്ടേറെ സമുദായ നേതാക്കളേയും ബിഷപ്പുമാരേയും താൻ പോയി കാണുകയും കേക്കു നൽകുകയും ആശംസകൾ കൈമാറുകയും ചെയ്തിട്ടുണ്ട്.

അതിലൊന്നും ആരും രാഷ്ട്രീയം കണ്ടിട്ടില്ല. കാണാനുമാവില്ല. ആളുകളെ കാണുകയും ചായകുടിക്കുകയും ചെയ്യുന്നത് തെറ്റാണെങ്കിൽ സുനിൽ കുമാറും ആ തെറ്റ് ചെയ്തിട്ടുണ്ടുതാനും. സുനിൽ കുമാറിൻറെ അന്തിക്കാട്ടെ വസതിയിൽ താൻ പോയിട്ടുണ്ട്. അദ്ദേഹം തന്നെ സ്നേഹത്തോടെ സ്വീകരിച്ചിട്ടുണ്ട്. നല്ല കടുപ്പമുള്ള ചായയും കടികളും തന്നിട്ടുമുണ്ട്. തൻറെ ഉള്ളിയേരിയിലെ വീട്ടിൽ അദ്ദേഹവും വന്നിട്ടുണ്ട്. നിലപാടുകൾ വേറെ സൗഹൃദങ്ങൾ വേറെ. കാര്യങ്ങൾ ഇങ്ങനെയൊക്കയാണെങ്കിലും സുനിൽ എന്നും തൻറെ ഒരു നല്ല സുഹൃത്തുതന്നെയായിരിക്കുമെന്നും കെ സുരേന്ദ്രൻ മറുപടി നൽകി.

You might also like

കാനഡയിലെ ഫുഡ് ബാങ്ക് സന്ദർശകരിൽ 33 ശതമാനവും കുട്ടികൾ; സസ്‌കാച്ചുവാനിലെ ദുരിതാവസ്ഥ തുറന്നുകാട്ടി റിപ്പോർട്ട്

മോൺട്രിയലിൽ ‘ധുരന്ധർ: ദി റിവഞ്ച്’ പ്രദർശനത്തിനിടെ ആക്രമണം: തിയേറ്റർ സ്ക്രീൻ തകർത്തു

ലക്ഷ്യം കൈവരിച്ചു: യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ്

കാനഡയിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്; 10 ശതമാനത്തിലേക്ക് താഴ്ന്നു

കുവൈറ്റിലെ കനേഡിയൻ കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ ആക്രമണം; വിവരമറിഞ്ഞത് പത്രവാർത്തയിലൂടെയെന്ന് പ്രതിരോധ മന്ത്രി

ക്യൂബെക്കിൽ ജീവിതച്ചെലവ് കുറയും; പുതിയ ബജറ്റിൽ ജനക്ഷേമ പദ്ധതികൾക്ക് മുൻഗണന

Top Picks for You
Top Picks for You