കലിഫോർണിയ: ലണ്ടൻ ആസ്ഥാനമായുള്ള ക്രിക്കറ്റ് ടീമിനായി ലേലത്തിൽ പങ്കെടുക്കുന്ന സിലിക്കൺ വാലി എക്സിക്യൂട്ടീവുകളുടെ ഗ്രൂപ്പിൽ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയും ചേർന്നതായി റിപ്പോർട്ട്. പാലോ ആൾട്ടോ നെറ്റ്‌വർക്ക്സ് സിഇഒ നികേഷ് അറോറയും ടൈംസ് ഇൻറർനെറ്റിൻറെ വൈസ് ചെയർമാൻ സത്യൻ ഗജ്‌വാനിയും നയിക്കുന്ന കൺസോർഷ്യം ഓവൽ ഇൻവിൻസിബിൾസിനോ ലണ്ടൻ സ്പിരിറ്റിനോ വേണ്ടി 97 മില്യൻ ഡോളറിലധികം ബിഡ് സമർപ്പിച്ചതായി റിപ്പോർട്ടുണ്ട്. യുവ പ്രേക്ഷകരെയും കുടുംബങ്ങളെയും ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള ഒരു ഹ്രസ്വ ഫോർമാറ്റ് ക്രിക്കറ്റ് ടൂർണമെൻറായ ദി ഹണ്ട്രഡിൻറെ ഭാഗമാണ് ഈ ടീമുകൾ.
മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല, അഡോബ് സിഇഒ ശന്തനു നാരായൺ, സിൽവർ ലേക്ക് മാനേജ്‌മെൻറിൻറെ സഹ സിഇഒ എഗോൺ ഡർബൻ എന്നിവരും ഗ്രൂപ്പിൽ ഉൾപ്പെടുന്നു. യുഎസിൽ ക്രിക്കറ്റിൻറെ സ്വാധീനം വികസിപ്പിക്കുന്നതിൽ ഇന്ത്യൻ അമേരിക്കൻ ടെക് നേതാക്കൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പരമ്പരാഗത വിപണികൾക്കപ്പുറം കായികരംഗത്തിൻറെ വളരുന്ന ആകർഷണത്തിൻറെ തെളിവാണ് നാദെല്ലയും നാരായണനും മേജർ ലീഗ് ക്രിക്കറ്റിൽ നിക്ഷേപകരാണ് എന്നത്.
ഇംഗ്ലണ്ടിൽ ക്രിക്കറ്റിൻറെ സാമ്പത്തിക ഭാവി ശക്തിപ്പെടുത്തുന്നതിനായി, ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് (ഇസിബി) സെപ്റ്റംബറിൽ ദി ഹണ്ട്രഡിൻറെ എട്ട് ടീമുകൾക്കായി സ്വകാര്യ നിക്ഷേപത്തിനുള്ള വാതിലുകൾ തുറന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൻറെയും ചെൽസി എഫ്‌സിയുടെയും വിൽപനയ്ക്ക് മേൽനോട്ടം വഹിച്ച നിക്ഷേപ ബാങ്കായ റെയ്ൻ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്ന ലേലം 308 മില്യൻ ഡോളറിലധികം സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.