ദില്ലി: ജനുവരി 26 ന് റിപ്പബ്ളിക് ദിന പരേഡിന് 15 സംസ്ഥാനങ്ങളുടെ നിശ്ചല ദൃശ്യങ്ങൾക്ക് ഇക്കുറി അവതരണാനുമതി നൽകി കേന്ദ്രം. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, പഞ്ചാബ്, പശ്ചിമബംഗാൾ, ത്രിപുര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങൾക്കും, ചണ്ഡിഗഡ്, ദാദ്ര ആൻഡ് നാഗർ ഹവേലിയടക്കം കേന്ദ്രഭരണപ്രദേശങ്ങൾക്കുമാണ് അനുമതിയുള്ളത്. തെക്കേ ഇന്ത്യയിൽ നിന്ന് ആന്ധ്രയും കർണ്ണാടകയും ഗോവയും പട്ടികയിലുണ്ട്. കേരളം ഇത്തവണ നിർദ്ദേശം സമർപ്പിച്ചിരുന്നില്ല. 2023ൽ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടാണ് ഏറ്റവുമൊടുവിൽ കേരളം അവതരിപ്പിച്ചത്.
അതേ സമയം ദില്ലി സർക്കാർ നിർദേശിച്ച നിശ്ചല ദൃശ്യങ്ങളുടെ നിർദേശം കേന്ദ്ര സർക്കാർ തള്ളി. ദില്ലിയിലെ ജനങ്ങളോടുള്ള കേന്ദ്രസർക്കാരിൻറെ ദേഷ്യമാണ് അനുമതി നൽകാത്തതിന് പിന്നിലെന്ന് മുൻമുഖ്യമന്ത്രിയും എഎപിയുടെ തലവനുമായ അരവിന്ദ് കെജരിവാൾ പ്രതികരിച്ചു.
ദില്ലിയിലെ കർത്തവ്യപഥിലാണ് വർണാഭമായ റിപ്പബ്ളിക് ദിന പരേഡ് നടക്കാറുള്ളത്. സാധാരണ 15 മുതൽ 18 വരെ ഫ്ലോട്ടുകൾക്കാണ് അനുമതി നൽകാറുള്ളത്. ഇത്തവണ 15 ൽത്തന്നെ നിലനിർത്തുകയാണ് ചെയ്തിട്ടുളളത്. 2023ൽ ‘നാരിശക്തി’ പ്രമേയമാക്കിയ ഫ്ലോട്ടിൽ അംഗത്വം നേടുക വഴി കേരളത്തിന് ഇനി 2026 ലാണ് പ്രാതിനിഥ്യം ലഭിക്കുക. ടേൺ അനുസരിച്ചാണ് റിപ്പബ്ളിക് ദിന പരേഡിന്റെ ഫ്ലോട്ടിൽ സംസ്ഥാനങ്ങൾക്ക് പങ്കെടുക്കാനാകുക.