ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയുടെ പൂർണനിയന്ത്രണം ആർഎസ്എസിൻറെ കൈകളിലെത്തിയാൽ ഇന്ത്യ തകർന്നടിയുമെന്ന് പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യ മുന്നണിയിലെ വിവിധ കക്ഷികളിലെ വിദ്യാർഥി സംഘടനകൾ ഡൽഹിയിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘‘രാജ്യത്തെ സർവകലാശാലകൾ ആർഎസ്എസ് നിയന്ത്രണത്തിലായിക്കഴിഞ്ഞുവെന്ന വസ്തുത വിദ്യാർഥി സംഘടനകൾ വിദ്യാർഥിസമൂഹത്തെ ബോധ്യപ്പെടുത്തണം. വിദ്യാഭ്യാസരംഗം പൂർണമായി അവരുടെ നിയന്ത്രണത്തിലായാൽ ആർക്കും ജോലി കിട്ടില്ല, രാജ്യവും ഇല്ലാതാകും. ഒരു സംഘടന നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം തച്ചുടയ്ക്കാൻ രംഗത്തിറങ്ങിയിരിക്കുകയാണ്. ഇതിനകം തന്നെ അവർ ആ മേഖലയിൽ സ്വാധീനം ഉറപ്പിച്ചു. ഭാവിയിൽ സംസ്ഥാനങ്ങളിൽ വൈസ് ചാൻസലർമാരെയും ആർഎസ്എസ് നാമനിർദേശം ചെയ്യുന്ന സ്ഥിതിയുണ്ടാകും. ഇത് തടയണം’’ – രാഹുൽ ഗാന്ധി പറഞ്ഞു.
യുജിസിയുടെ കരട് നയത്തിലെ നിർദേശങ്ങൾ ഒരു ചരിത്രം, ഒരു പാരമ്പര്യം, ഒരു ഭാഷ എന്ന ആർഎസ്എസ് അജൻഡയുടെ ഭാഗമാണ്. ഇന്ത്യ മുന്നണിയിലെ കക്ഷികൾക്ക് വ്യത്യസ്തമായ രാഷ്ട്രീയ ആദർശങ്ങളും നയങ്ങളുമുണ്ടാകും. അതിൻറെ പേരിൽ അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകാം. എന്നാൽ വിദ്യാഭ്യാസത്തിൻറെ കാര്യത്തിൽ ഈ അഭിപ്രായ വ്യത്യാസങ്ങളെല്ലാം മാറ്റിവച്ച് ഒന്നിച്ചു പൊരുതണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
പ്രധാനമന്ത്രി പാർലമെൻറിൽ മഹാകുംഭമേളയെ കുറിച്ച് പരാമർശിച്ചു. എന്നാൽ തൊഴിലില്ലായ്മ, വിലക്കയറ്റം, പണപ്പെരുപ്പം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് ഒരു വാക്കുപോലും മിണ്ടിയില്ല. വിഭവങ്ങളെല്ലാം അദാനിക്കും അംബാനിക്കും സ്ഥാപനങ്ങളെല്ലാം ആർഎസ്എസിനും എന്നതാണ് സർക്കാർ നയമെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.