വാഷിങ്ടൺ: മറ്റു രാജ്യങ്ങളിൽ നിന്നുള്ളവരുടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ബിൽ അമേരിക്കൻ സെനറ്റിൽ അവതരിപ്പിച്ചു. രേഖകളില്ലാതെ രാജ്യത്തെത്തുന്ന കുടിയേറ്റക്കാരുടെയും താൽക്കാലിക വിസകളിൽ ജോലി ചെയ്യുന്നവരുടെയും മക്കളുടെ ജന്മാവകാശ പൗരത്വം റദ്ദാക്കാൻ ലക്ഷ്യമിട്ടുള്ള ബില്ലാണിതെന്നാണ് വിവരം. സെനറ്റർമാരായ ലിൻഡെ ഗ്രഹാം, ടെഡ് ക്രൂസ്, കാത്തീ ബ്രിട്ട് എന്നിവരാണ് ബിൽ അവതരിപ്പിച്ചത്.
നിയമ വിരുദ്ധ കുടിയേറ്റക്കാരടക്കം ജന്മാവകാശ പൗരത്വം വ്യാപകമായി ചൂഷണം ചെയ്യപ്പെടുകയാണെന്നും ഇത് രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും മൂവരും ചൂണ്ടിക്കാട്ടി. ലോകത്ത് ജന്മാവകാശ പൗരത്വത്തിന് നിയന്ത്രണം ഏർപ്പെടുത്താത്ത 33 രാജ്യങ്ങളിൽ ഒരു രാജ്യമാണ് അമേരിക്കയെന്നും സെനറ്റർമാർ പറഞ്ഞു.
പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഒപ്പുവെച്ച എക്സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് ഡോണൾഡ് ട്രംപ് ജന്മാവകാശ പൗരത്വം റദ്ദാക്കിയത്.
ട്രംപിന്റെ ഉത്തരവ് വാഷിങ്ടൺ സ്റ്റേറ്റ് ഫെഡറൽ ജഡ്ജി സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനാണ് ട്രംപിന്റെ നീക്കം. എക്സിക്യൂട്ടീവ് ഉത്തരവനുസരിച്ച് ഫെബ്രുവരി 19നു ശേഷം രാജ്യത്തു ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശ പൗരത്വം ഉണ്ടാകില്ല.
2023ൽ അമേരിക്കയിലെത്തിയ 225000മുതൽ 250000 വരെ നിയമ വിരുദ്ധ കുടിയേറ്റക്കാർക്ക് ജന്മാവകാശ പൗരത്വം ലഭിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ചൈന പോലുള്ള രാജ്യങ്ങളിൽ നിന്ന് സമ്പന്നരായ ദമ്പതികൾ രാജ്യത്തെത്തി കുഞ്ഞുങ്ങൾക്ക് ജന്മം നൽകുകയാണെന്നും ആ കുഞ്ഞ് അമേരിക്കൻ പൗരനായാണ് വളരുന്നതെന്നും സെനറ്റർ ഗ്രഹാം പറഞ്ഞു. നിയമവിരുദ്ധ കുടിയേറ്റക്കാർക്കുള്ള ഇൻസെന്റീവ് അല്ല അമേരിക്കൻ പൗരത്വമെന്നും കാലങ്ങളായി അതാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും ബ്രിറ്റ് പറഞ്ഞു.