നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ സമാധിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ച. സംഭവം വലിയ വാർത്തയും വിവാദവും ആയതോടെ ട്രോളുകളും മീമുകളും എല്ലാം ഇൻസ്റ്റാഗ്രാമിൽ സജീവമായി. ഇതിനിടെ സൈബർ ലോകമാകെ തേടുന്നത് തിരുവനന്തപുരം സബ് കളക്ടർ ആരാണെന്നാണ്. നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ ‘സമാധി സ്ഥലം’ സന്ദർശിക്കാൻ എത്തിയ സബ് കളക്ടർ അതിവേഗം വൈറലായി മാറി. ഈ സുന്ദരൻ കളക്ടർ ആരാണെന്ന് ചോദ്യങ്ങൾ വാർത്താ മാധ്യമങ്ങളുടെയെല്ലാം റീലുകൾക്ക് താഴെ കമൻറുകളായി നിറയാനും തുടങ്ങി.
ആൽഫ്രഡ് ഒ.വി. ആണ് വൈറൽ ആയി മാറിയ ആ സബ് കളക്ടർ. ആൽഫ്രഡ് 2022ലാണ് ഐഎഎസ് എന്ന സ്വപ്നം നേടിയെടുക്കുന്നത്. അതിന് മുമ്പുള്ള വർഷം സിവിൽ സർവീസ് പരീക്ഷയിൽ 310-ാം റാങ്ക് നേടിയ ആൽഫ്രഡിന് പോസ്റ്റൽ സർവീസിൽ നിയമനം കിട്ടിയതാണ്. എന്നാൽ, വലിയ ലക്ഷ്യത്തിലേക്കുള്ള കഠിനാധ്വാനം തുടരാൻ ആയിരുന്നു ആൽഫ്രഡിൻറെ തീരുമാനം. അങ്ങനെ 2022ൽ ഈ കണ്ണൂരുകാരൻ സിവിൽ സർവീസ് പരീക്ഷയിൽ 57-ാം റാങ്ക് സ്വന്തമാക്കി.
സൈബർ ലോകത്ത് ഇത്തരത്തിൽ സിവിൽ സർവീസ് ഉദ്യോഗസ്ഥർ വൈറലാകുന്നത് ആദ്യമായല്ല. കേരള കേഡറിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫീസറായെത്തിയ മെറിൻ ജോസഫ് ഇത് പോലെ വൈറൽ ആയി മാറിയിരുന്നു. യതീഷ് ചന്ദ്ര, ദിവ്യ എസ് അയ്യർ തുടങ്ങിയവരും ഇത്തരത്തിൽ സോഷ്യൽ മീഡിയ ലോകത്ത് വലിയ ചർച്ചയായി മാറിയ ഉദ്യോഗസ്ഥരാണ്.