ഒന്റാരിയോ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ പടിയിറക്കത്തിന് പിന്നാലെ ആ സ്ഥാനത്തേക്കുള്ള മത്സരത്തിന് ഇന്ത്യൻ വംശജ റൂബി ധല്ല. പ്രധാനമന്ത്രി പദത്തിലേക്കു മത്സരിക്കുന്ന റൂബി ധല്ല വ്യവസായിയും മോഡലും സമൂഹ്യപ്രവർത്തകയുമാണ്. 14 വയസ് മുതൽ ലിബറൽ പാർട്ടിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന റൂബി ധല്ല 2004 മുതൽ 2011 വരെ പാർലമെന്റ് അംഗമായി പ്രവർത്തിച്ചു. കനേഡയിൻ പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ സിഖ് വനിതകൂടിയാണ് റൂബി ധല്ല.
പഞ്ചാബിൽനിന്ന് കാനഡയിലെ വിന്നിപെഗിലേക്ക് കുടിയേറിയ സിഖ് കുടുംബത്തിൽ 1974-ലാണ് റൂബിയുടെ ജനനം. ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ പശ്ചാത്തലത്തിൽ പത്താം വയസിൽ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്ക് കത്തെഴുതിയതാണ് റൂബി ധല്ലയെ പ്രശസ്തയാക്കുന്നത്. കത്തിന് മറുപടിയെഴുതിയ ഇന്ദിര ഗാന്ധി ഇന്ത്യയിലേക്ക് വരുമ്പോൾ തന്നെ നേരിൽ കാണാൻ പ്രത്യേകം ക്ഷണിക്കുകയും ചെയ്തു. എന്നാൽ, ധല്ല ഇന്ത്യയിലെത്തുന്നതിന് മുൻപ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടു.
യൂണിവേഴ്‌സ്റ്റി ഓഫ് വിന്നിപെഗിൽ ബയോ കെമിസ്ട്രിയിൽ ബിരുദം നേടിയ ധല്ല കനേഡിയൻ മെമോറിയൽ കോളജ് ഓഫ് കൈറോപ്രാക്ടിക്കിൽ നിന്ന് ബിരുദാനന്ദര ബിരുദം നേടി. 1993-ൽ കനേഡിയ മിസ് ഇന്ത്യ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാനഡയിൽ ചിത്രീകരിച്ച ക്യോൻ കിസ് ലിയേ എന്ന ഹിന്ദി സിനിമയിൽ അഭിനയിച്ചു.
പ്രധാനമന്ത്രി പോൾ മാർട്ടിന്റെ നാമനിർദ്ദേശത്തിലാണ് 2004-ൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ലിബറൽ പാർട്ടിയിൽ തന്നെ ധല്ലയുടെ സ്ഥാനാർഥിത്വത്തിൽ എതിർപ്പുണ്ടായി. അതെല്ലാം മറികടന്ന് തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചു. തുടർന്ന് ഹൗസ് ഓഫ് കോമൺസ് സ്റ്റാന്റിങ് കമ്മിറ്റി ഓൺ ഹെൽത്തിന്റെ ചുമതലയേറ്റു. തെക്കൻ ഏഷ്യയിലെ സുനാമി ദുരിതബാധിതർക്ക് ധനസമാഹരണത്തിന് ധല്ലയുടെ നേതൃത്വത്തിൽ നടന്ന കാനഡ ഫോർ ഏഷ്യ എന്ന സംഗീതസദസ്സ് വലിയ ശ്രദ്ധ നേടിയിരുന്നു. ഇന്ത്യയുമായുള്ള വ്യാപാരബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള കനേഡിയൻ സർക്കാറിന്റെ ചർച്ചകളിലെല്ലാം ധല്ലയും ഭാഗമായിരുന്നു.
2009-ൽ ടൊറോന്റോ സ്റ്റാർ എന്ന പത്രം റൂബി ധല്ലയ്‌ക്കെതിരേ ശക്തമായ ആരോപണവുമായി രംഗത്തുവന്നു. അനധികൃത കുടിയേറ്റക്കാരായ രണ്ടു സ്ത്രീകളെ അമ്മയെ പരിചരിക്കാൻ ജോലിക്കെടുത്തുവെന്നും അവരെ ഉപദ്രവിച്ചുവെന്നുമായിരുന്നു ആരോപണം. പ്രതിപക്ഷം ഇതേറ്റു പിടിച്ചതോടെ വലിയ വിവാദമായി. മാസങ്ങൾ നീണ്ട കോടതി വ്യവഹാരത്തിന് ശേഷം ധല്ല കുറ്റവിമുക്തയായി. ഹെൽത്ത് കെയർ റിയൽ എസ്‌റ്റേറ്റ് ഹോസ്പിറ്റാലിറ്റി മേഖലയിൽ പ്രവർത്തിക്കുന്ന ധല്ല ഗ്രൂപ്പിന്റെ സി.ഇ.ഒയും പ്രസിഡന്റുമാണ് റൂബി ധല്ല. സഹോദരൻ നീൽ ധല്ലയുടെ മരണശേഷമാണ് ധല്ല ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്.