ദുബായ്: ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ വിറ്റഴിഞ്ഞത് നിമിഷങ്ങൾക്കകം. 23ന് ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യ തങ്ങളുടെ എല്ലാ മത്സരങ്ങളും ദുബായിൽ കളിക്കാൻ തീരുമാനിച്ചിരുന്നതിനാൽ, ടിക്കറ്റുകൾക്ക് ആവശ്യക്കാർ ഏറെയായിരുന്നു. 2,000 ദിർഹവും (ഏകദേശം 48,000 രൂപ) 5,000 ദിർഹവും (1,18,562.40) വിലയുള്ള പ്രീമിയം ടിക്കറ്റുകൾ ഉൾപ്പെടെയുള്ളതാണ് ക്ഷണനേരം കൊണ്ട് വിറ്റഴിഞ്ഞത്. സെമി ഫൈനൽ മത്സരങ്ങൾ ഉൾപ്പെടെ ഇന്ത്യയുടെ എല്ലാ മത്സരങ്ങളുടെയും ടിക്കറ്റുകൾ ഫെബ്രുവരി മൂന്നിന് വൈകുന്നേരം 5:30 മുതൽ ലഭ്യമായിരുന്നു.
ഏറ്റവും കുറഞ്ഞ വിലയുള്ള ജനറൽ ടിക്കറ്റുകൾ ഇപ്പോൾ ലഭ്യമാണ്. 125 ദിർഹമാണ് (2,965.43 രൂപ) ടിക്കറ്റ് വില. ഐസിസി ഓദ്യോഗിക സൈറ്റ് വഴി ടിക്കറ്റുകൾ ലഭിക്കും. അതേസമയം, മറ്റ് ഗ്യാലറി സ്റ്റാൻഡുകളുടെ വില അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സെമി ഫൈനൽ ഫലത്തെ ആശ്രയിച്ച് ഫൈനൽ മത്സരത്തിനുള്ള ടിക്കറ്റുകൾ പിന്നീട് തീരുമാനിക്കും. ആദ്യ മത്സരത്തിൽ അയൽക്കാരായ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. ഇന്ത്യ – പാകിസ്ഥാൻ മത്സരം 23ന് നടക്കും. മാർച്ച് രണ്ടിന് ന്യൂസിലൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരവും നടക്കും. ഉദ്ഘാടനച്ചടങ്ങും ക്യാപ്റ്റൻമാരുടെ ഫോട്ടോ ഷൂട്ടും വാർത്താസമ്മേളനവും ഒഴിവാക്കാൻ ഐസിസിയും പാക് ക്രിക്കറ്റ് ബോർഡും തമ്മിൽ ധാരണയിലെത്തിയിരുന്നു.
ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, അർഷ്ദീപ് സിംഗ്, യശസ്വി ജയ്സ്വാൾ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ.