ഷാജി ഏബ്രഹാം

ജോഷി സംവിധാനം ചെയ്ത ന്യൂ ഡൽഹി എന്ന സിനിമയിൽ ത്യാഗരാജനെ അവതരിപ്പിക്കുന്നത് ഒരു പ്രത്യേക ശൈലിയിലാണ്. ജയിലിലേക്ക് വരുന്നത് കയ്യിലും കാലിലും ചങ്ങലയിട്ട് അനേക പോലീസുകാരുടെ അകമ്പടിയോടെ പതുക്കെ നടത്തിച്ചു കൊണ്ടുവരുന്ന ഒരു കാഴ്ച. ആ കഥാപത്രം ആരെന്ന ധർണ കൊടുക്കുന്നതാണ് ആ ചങ്ങല തെളിയിപ്പിക്കുന്നതു. പിന്നീട് പല കാഴ്ചകളും കണ്ടിട്ടുണെങ്കിലും ആ സീൻ മനസ്സിൽനിന്നും മാറുന്നില്ല.
ഈ ദിവസങ്ങളിൽ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ചില ചിത്രങ്ങൾ ഉണ്ട് , അത് ചങ്ങലക്കിട്ട ചെറുപ്പക്കാരെയാണ് . അനധൃകൃതമായി കുടിയേറിയ ആൾക്കാരെ ചങ്ങലയ്ക്കിട്ടു നാട് കടത്തുന്ന ചിത്രം. ഈ ചിത്രം കാണുമ്പോൾ ആദ്യം പ്രതികൂട്ടിൽ നാം നിർത്താൻ ശ്രമിക്കുന്നത് അവരെ അങ്ങനെ തിരിച്ചയച്ച ഭരണകൂടത്തെ ആയിരിക്കും. അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും എന്ന് എഴുതിവെച്ചിരിക്കുന്ന ചില ബോർഡുകൾ കണ്ടിട്ടുണ്ടാവും നമ്മുടെ ചില യാത്രകളിൽ. എന്താണ് അതുകൊണ്ടു അർത്ഥമാക്കുന്നത് ?
നിയമ വിരുദ്ധമായി നിങ്ങൾ കടന്നാൽ നിങ്ങളെ ശിക്ഷിക്കുവാൻ എനിക്ക് അധികാരം ഉണ്ടെന്നുള്ളതാണ്. അതിക്രമിക്കുന്ന നിമിഷം മുതൽ നിങ്ങൾ ശിക്ഷയ്ക്ക് അർഹരാകുന്നു എന്നത് വ്യ്കതമായ കാര്യമാണ്. കള്ളൻ അതിക്രമിച്ചു കടക്കുമ്പോൾ സാധാരണ പിടിച്ചുകെട്ടി പോലീസിനെ ഏൽപ്പിക്കുന്ന പതിവ് എല്ലായിടത്തും ഉണ്ട്. അതിനെ കുറ്റപ്പെടുത്താൻ ആർക്കും കഴിയില്ല.
ഓരോ രാജ്യത്തിനും അതിന്റേതായ നിയമങ്ങൾ ഉണ്ട്, അത് അവരുടെ പൗരന്മാരുടെ സംരക്ഷണത്തിന് ഉതകുന്നവിധം തയ്യാറക്കിയിരിക്കുന്നതാണ്. അവിടേക്കു നേരായ മാർഗ്ഗമല്ലാതെ കടക്കുന്നവരെ ശിക്ഷിക്കുവാൻ ഓരോ രാജ്യത്തിനും അതിന്റേതായ നിയമ വശങ്ങൾ ഉണ്ട്.
അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും എന്നതു അറിഞ്ഞിട്ടും അങ്ങനെ ചെയ്യുന്നവരുടെ മനോഭാവം എന്തായിരിക്കും ?
അവരെപ്പോഴും പരീക്ഷണാർത്ഥം എടുത്തുചാടുന്നവരാണ്. ജഗതി ശ്രീകുമാറിന്റെ ഒരു ഡയലോഗ് പോലെ “കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി “എന്നത്. ഒരു ഭാഗ്യപരീക്ഷണത്തിനു തുനിഞ്ഞിറങ്ങുന്നവരാണ് എറിയപങ്കാൾക്കാരും. പിടിച്ചാൽ അകത്താകുകയോ പുറത്താക്കപ്പെടുകയോ ചെയ്യും എന്ന ചിന്ത മനസ്സിൽ എഴുതിയിട്ടവരാണ് ഏറിയ പങ്കാൾക്കാരും, അതുകൊണ്ടുതന്നെ ജീവിതം വെച്ചുള്ള കളിക്ക് മുതിർന്നിറങ്ങിയവർക്കു പ്രതീക്ഷിച്ചതു തന്നെയാണ് കിട്ടിയത്. ജീവിതം പച്ചപിടിപ്പിക്കുവാൻ ഏതു വേലത്തരവും കാട്ടാൻ മനുഷ്യൻ ഇന്ന് മടികാണിക്കില്ല. എന്റെ സ്വപ്നങ്ങൾക്കു ചിറകു മുളപ്പിക്കാൻ ഞാൻ എന്തും ചെയ്യും എന്ന വെല്ലുവിളിയോടുള്ള ശൈലി അവലംബിക്കുന്നു മനുഷ്യൻ . അവിടെ മറ്റുള്ളവരുടെ നിയമങ്ങൾക്കു ഞാൻ പുല്ലുവിലയായിരിക്കും കൊടുക്കുക. അവിടെയാണ് ഇന്നത്തെ തലമുറയ്ക്ക് വന്നിരിക്കുന്ന അപചയവും.
നേരെചൊവ്വേ ജീവിക്കാൻ ഇക്കാലത്തു ആർക്കും താൽപ്പര്യമില്ല മറിച്ച് ചതിവും വഞ്ചനയുംകാട്ടി നേട്ടമുണ്ടാക്കുക എന്നത് ഒരു ശൈലിയായി മാറിയിരിക്കുന്നു.
അതിക്രമിയോട് ഒരു രാജ്യം പ്രതികരിക്കുന്ന രീതി എങ്ങനെ വേണം എന്ന് മറ്റുള്ളവർക്ക് പറയാൻ അധികാരമില്ല. അതിക്രമിയുടെ ഭാഗത്തു നീതി ഉള്ളപ്പോൾ മാത്രമാണ് മറ്റുള്ളവർക്ക് ചോദ്യം ചെയ്യാൻ അധികാരമുള്ളത്. ഇവിടെ അത് , തരിപോലും കാണാൻ കഴിയുകയുമില്ല.
അതിക്രമിച്ചു കടക്കുന്നത് ഒരു രാജ്യത്തിലേക്കാണെങ്കിലും ഒരു വീട്ടിലേക്കാണെങ്കിലും അത് ശിക്ഷിക്കപ്പെടേണ്ട കുറ്റം തന്നെയാണ്. എങ്ങനെ അതിനോട് പ്രതികരിക്കേണ്ടതെന്നു ഓരോ രാജ്യത്തിന്റെ ധർമ്മവും ആണ്.
ആത്‌മഹത്യാ ശ്രമം , രക്ഷപെടാനുള്ള ശ്രമം , മറ്റുള്ളവരെ ആക്രമിക്കൽ എന്നിങ്ങനെയുള്ള കാര്യാദികൾ നടക്കതിരിക്കാനുള്ള മുൻകരുതൽ ആയിട്ട് അതിനെ കണ്ടാൽമതി. കൈവിട്ടുപോയ സൗഭാഗ്യങ്ങളോടുള്ള മനുഷ്യന്റെ പ്രതികരണം ഏതു വിധത്തിലും ആകാം. അതൊഴിവാക്കാനുള്ള മുൻകരുതലായി അതിനെ കണ്ടാൽമതി.
മടങ്ങി വന്നവരുടെ ഭാവി ഇനി കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കൈകളിലാണ്. തിരിച്ചു വന്ന ചെറുപ്പക്കാരെ ആവശ്യമുള്ളവർ ഭാരതത്തിലുണ്ടെന്നുള്ള ഉറപ്പ് ഉണ്ടാക്കിയെടുക്കുക. നാടുകടത്തപ്പെട്ടവരെങ്കിലും സ്വന്തമായി ഒരു രാജ്യവും സ്നേഹിക്കുന്ന കുറേപ്പേർ ഉള്ളവരെന്ന ചിന്ത അവരിൽ കൊടുക്കുവാൻ ശ്രമിക്കുക. കഴിവതും ഈ ചെറുപ്പക്കാരുടെ ചിത്രങ്ങൾ പ്രചരിപ്പിക്കാതെ അവരുടെ വ്യക്തിത്വങ്ങൾക്കു ഇനിയും മുറിവേൽപ്പിക്കാതിരിക്കുക.
ഷാജി ഏബ്രഹാം