കാസർകോട്: കാസർകോട് വികസന പാക്കേജിൽ ഈ വർഷം വിവിധ പദ്ധതികൾക്കായി 70 കോടി രൂപ അനുവദിച്ചു. കാസർകോട് വികസന പാക്കേജിൻറെ ജില്ലാതല യോഗത്തിൽ ജില്ലയിലെ 5 പദ്ധതികൾക്കായി 10.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വർഷം ഇതോടുകൂടി ഭരണാനുമതി തുകയിൽ ഭേദഗതി വരുത്തിയത് ഉൾപ്പെടെ കാസർകോട് വികസന പാക്കേജിനായി ഈ വർഷം ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഭരണാനുമതി നൽകി കഴിഞ്ഞു.
കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ ഉദയപുരം തൂങ്ങൽ റോഡ് നിർമ്മാണത്തിനായി 499 ലക്ഷം രൂപയും കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ വെറ്ററിനറി ആശുപത്രി കെട്ടിട നിർമ്മാണത്തിനായി 256.18 ലക്ഷം രൂപയും, മുളിയാർ ഗ്രാമ പഞ്ചായത്തിലെ കാനത്തൂർ സ്മാർട്ട് അംഗൻവാടി കെട്ടിട നിർമ്മാണത്തിനും പള്ളിക്കര ഗ്രാമ പഞ്ചായത്തിലെ കരിച്ചേരി ജി യു പി സ്‌കൂളിന് അടിസ്ഥാന സൗകര്യ വികസനത്തിനും ചട്ടഞ്ചാലിലെ ലൈഫ് മിഷൻ ഫ്‌ലാറ്റുകളിലേക്ക് കുടിവെള്ള വിതരണ പദ്ധതിക്കുമാണ് തുക വകയിരുത്തിയിട്ടുള്ളത്.
ജില്ലാ കളക്ടർ കെ ഇമ്പശേഖറിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കാസർകോട് വികസന പാക്കേജ് ജില്ലാതല കമ്മിറ്റിയാണ് മേൽ പദ്ധതികൾക്ക് അംഗീകാരം നൽകിയത്. കാസർകോട് വികസന പാക്കേജിൽ 2024-25 സാമ്പത്തിക വർഷം സംസ്ഥാന ബജറ്റിൽ അനുവദിച്ച 70 കോടി രൂപയ്ക്കും ഇതിനോടകം തന്നെ ഭരണാനുമതി നൽകാൻ സാധിച്ചത് സംസ്ഥാനത്ത് കാസർകോട് ജില്ലയുടെ മികച്ച നേട്ടമാണെന്നും ജില്ലയുടെ പൊതുവായ വികസനത്തിന് ഊന്നൽ നൽകുന്ന മേൽ പദ്ധതികളുടെ ടെണ്ടർ നടപടികൾ ഉടൻ ആരംഭിക്കുമെന്നും നിഷ്‌കർഷിച്ച പൂർത്തീകരണ കാലാവധിക്കുള്ളിൽ തന്നെ പൂർത്തീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.