കാൽഗറി: ആൽബർട്ട ഗവൺമെന്റിന്റെ ട്രാൻസ്‌ജെൻഡർ നയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കാൽഗറിയിലെ വെസ്റ്റേൺ കാനഡ ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ. ക്ലാസുകൾ ബഹിഷ്കരിച്ചാണ് വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികൾ തങ്ങളുടെ ജെൻഡർ ഐഡന്റിറ്റി മാറ്റാൻ ആഗ്രഹിക്കുന്നുവെങ്കിൽ ആ വിവരം രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകുകയും, ലിംഗ വ്യക്തിത്വം, ലൈംഗിക ആഭിമുഖ്യം അല്ലെങ്കിൽ ലൈംഗികത തുടങ്ങിയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പാഠങ്ങളിൽ കുട്ടി പങ്കെടുക്കുന്നതിന് മുൻപ് മാതാപിതാക്കളുടെ അനുമതി തേടണമെന്നും നിയമത്തിൽ പറയുന്നു.
എന്നാൽ, ഇത് അന്യായമാണെന്നും തങ്ങളുടെ ട്രാൻസ് സുഹൃത്തുകളെ ഇത് ദോഷകരമായി ബാധിക്കുമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾ അഭിപ്രായപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഉത്തരവിൽ പുരുഷനും സ്ത്രീയും എന്നീ രണ്ട് ലിംഗങ്ങൾ മാത്രമേ നിലനിൽക്കുകയുള്ളൂ എന്ന പ്രസ്താവനയ്ക്ക് ശേഷമാണ് പുതിയ വിദ്യാഭ്യാസ ഭേദഗതി വരുന്നത്. “ഹോങ്ക് 4 ട്രാൻസ് റൈറ്റ്സ്” എന്നെഴുതിയ ബോർഡുകൾ പിടിച്ച് സർക്കാർ നിയമങ്ങൾ മാറ്റുന്നതുവരെ പ്രതിഷേധം തുടരാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. നഗരത്തിലെ നിരവധി സ്കൂളുകളിലെ വിദ്യാർത്ഥികൾ പ്രതിഷേധത്തിൽ പങ്കെടുത്തു.