കോഴിക്കോട്: കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ അന്വേഷിച്ച് കേരള പൊലീസ് സംഘം പൂനെയിലേക്ക്. പൂനെയിൽ ജോലി ചെയ്തുവരികയായിരുന്ന വിഷ്ണുവിനെ അന്വേഷിച്ച് സൈബർ വിദഗ്ധനുൾപ്പെടെയുള്ള സംഘമാണ് പൂനെയിലെക്ക് പോകുന്നത്. എലത്തൂർ എസ്‌ഐക്കാണ് നാലംഗ ടീമിന്റെ ചുമതല. മഹാരാഷ്ട്ര പൊലീസുമായി ഇവർ ബന്ധപ്പെട്ടുവെന്നാണ് ലഭിക്കുന്ന വിവരം.
കഴിഞ്ഞ ദിവസം അമ്മയെ വിളിച്ച് കണ്ണൂരെത്തിയെന്ന് പറഞ്ഞ വിഷ്ണുവിന്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചപ്പോൾ അവസാന ടവർ ലൊക്കേഷൻ കണ്ണൂരല്ലെന്നതാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്. വിഷ്ണുവിൻറെ അവസാന ടവർ ലൊക്കേഷൻ പൂനെയിലെ ലോണാവാലയിലാണെന്നാണ് കണ്ടെത്തൽ. ഇതോടെയാണ് അന്വേഷണ സംഘം പുനെയിലേക്ക് തിരിക്കാൻ തീരൂമാനിച്ചത്.
കോഴിക്കോട് എരഞ്ഞിക്കൽ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കഴിഞ്ഞ ബുധനാഴ്ച മുതൽ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസിൽ പരാതി നൽകിയത്. അവിധിയായതിനാൽ നാട്ടിലേക്ക് വരികയാണെന്ന് തിങ്കളാഴ്ച വിഷ്ണു അമ്മയെ വിളിച്ച് അറിയിച്ചിരുന്നു. ചൊവ്വാഴ്ച പകൽ 2.15 നാണ് വിഷ്ണു അവസാനമായി വിളിച്ചതെന്ന് ബന്ധുക്കൾ പറയുന്നു. അമ്മയെ വിളിച്ചപ്പോൾ പറഞ്ഞത് കണ്ണൂരിൽ എത്തിയെന്നാണ്. എന്നാൽ രാത്രി വൈകിയും കാണാഞ്ഞതിനെ തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച്ഡ് ഓഫ് ആയിരുന്നു. പിന്നീടാണ് എലത്തൂർ പൊലീസിൽ പരാതി നൽകിയത്. എടിഎം കാർഡിൽ നിന്ന് 15,000 രൂപ പിൻവലിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സൈനികരുടെ നേതൃത്വത്തിൽ പൂനെയിലും അന്വേഷണം പുരോഗമിക്കുകയാണ്.