ന്യൂയോർക്ക്: വിഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്ക് ഇലോൺ മസ്‌കിന് വിൽക്കുന്നു എന്ന അഭ്യൂഹങ്ങൾക്കെതിരെ പ്രതികരിച്ച് മസ്‌ക്. ടിക് ടോക്കിനെ സ്വന്തമാക്കാൻ തനിക്ക് താൽപ്പര്യമില്ലെന്ന് ടെസ്ല സിഇഒ പറഞ്ഞു. യുഎസ് സർക്കാർ ഉന്നയിച്ച ദേശീയ സുരക്ഷാ പ്രശ്നങ്ങൾ കാരണം ചൈന ആസ്ഥാനമായുള്ള ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ആപ്പിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് മസ്‌കിന്റെ പ്രതികരണം. ‘ഞാൻ ടിക് ടോക്കിനായി ബിഡ് നൽകിയിട്ടില്ല. എനിക്ക് ടിക് ടോക്ക് ഉണ്ടെങ്കിൽ ഞാൻ എന്തുചെയ്യുമെന്ന് എനിക്ക് ഒരു പദ്ധതിയുമില്ല,’ മസ്‌ക് പറഞ്ഞു, ഷോർട്ട് വീഡിയോ ആപ്പ് താൻ വ്യക്തിപരമായി ഉപയോഗിക്കുന്നില്ലെന്നും ആപ്പിന്റെ ഫോർമാറ്റ് തനിക്ക് പരിചിതമല്ലെന്നും കൂട്ടിച്ചേർത്തു.
സുരക്ഷ ഭീഷണി മുൻനിർത്തി ചൈനീസ് സമൂഹ മാധ്യമമായ ടിക് ടോക് ഏതെങ്കിലും അമേരിക്കൻ കമ്പനിക്ക് വിൽക്കുകയോ, പൂട്ടുകയോ വേണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ടെസ്ല മേധാവി ഇലോൺ മസ്‌കിന് ടിക് ടോക്ക് വിൽക്കുകയാണെന്നും ടിക് ടോക്ക് മസ്‌ക് ഏറ്റെടുത്തേക്കുമെന്നുളള വാർത്തകൾ പുറത്ത് വന്നത്. മസ്‌കിന്റെ സോഷ്യൽ മീഡിയ കമ്പനിയായ എക്‌സ് ചൈനീസ് ഉടമയായ ബൈറ്റ് ഡാൻസിൽ നിന്ന് ടിക്ടോക്ക് വാങ്ങുകയും എക്‌സ് പ്ലാറ്റ്ഫോമിലേക്ക് ലയിപ്പിക്കുകയും ചെയ്യുമെന്നായിരുന്നു റിപ്പോർട്ട്. എന്നാൽ, മസ്‌കിന് ടിക് ടോക്ക് വിൽക്കുന്നുവെന്ന റിപ്പോർട്ട് നിഷേധിച്ച് കമ്പിനി നേരത്തെ രംഗത്ത് വന്നിരുന്നു. മാതൃകമ്പനിയായ ബൈറ്റ്ഡാൻസിന്റെ കീഴിൽ തന്നെ നിലനിൽക്കുക എന്നതാണ് ടിക് ടോകിന്റെ ആദ്യ പരിഗണനയെന്നായിരുന്നു കമ്പനി പ്രതികരിച്ചത്.