തിരുവനന്തപുരം: അനർഹമായി സാമൂഹ്യസുരക്ഷാ പെൻഷൻ വാങ്ങിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങി. മണ്ണ് സംരക്ഷണ വകുപ്പിലെ 6 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അനധികൃതമായി കൈപ്പറ്റിയ പെൻഷനും അതിന്റെ 18 ശതമാനം തുകയും തിരിച്ചടയ്ക്കണം. സാമൂഹ്യസുരക്ഷാ പെൻഷൻ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും ഉൾപ്പെടെ അനധികൃതമായി കൈപ്പറ്റുന്നുവെന്ന് ധനകാര്യവകുപ്പ് നടത്തിയ പരിശോധനയിലാണു കണ്ടെത്തിയത്.
തുടർന്ന് ഉദ്യോഗസ്ഥരുടെ പട്ടിക അതത് വകുപ്പുകൾക്കു കൈമാറുകയും വകുപ്പുതല നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുക തിരിച്ചുപിടിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നു സർക്കാർ അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണു മണ്ണു സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്. കൂടുതൽ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
പത്തനംതിട്ട മണ്ണ് സംരക്ഷണ ഓഫിസ് പാർട് ടൈം സ്വീപ്പർ ജി.ഷീജാകുമാരി, കാസർകോട് ജില്ലാ മണ്ണ് സംരക്ഷണ ഓഫിസ് ഗ്രേഡ് -2 അറ്റൻഡർ കെ.എ.സാജിത, വടകര മണ്ണ് സംരക്ഷണ ഓഫിസ് വർക്ക് സൂപ്രണ്ട് നസീദ് മുബാറക്ക്, മീനങ്ങാടി മണ്ണ് സംരക്ഷണ ഓഫിസ് പാർട് ടൈം സ്വീപ്പർ പി. ഭാർഗവി, മീനങ്ങാടി മണ്ണ് പര്യവേഷണ അസിസ്റ്റൻഡ് ഡയറക്ടറുടെ കാര്യാലയത്തിലെ പാർട് ടൈം സ്വീപ്പർ കെ.ലീല, തിരുവനന്തപുരം സെൻട്രൽ സോയിൽ അനലറ്റിക്കൽ ലാബ് പാർട്ട് ടൈം സ്വീപ്പർ ജെ.രജനി എന്നിവരെയാണു സസ്‌പെൻഡ് ചെയ്തത്.