തിരുവനന്തപുരം: എഡിജിപി എം.ആർ. അജിത്കുമാറിനു ഡിജിപിയായി സ്ഥാനക്കയറ്റം നൽകാനുള്ള നീക്കത്തെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുരുതര ആരോപണങ്ങളും അന്വേഷണവും നേരിടുന്ന അജിത്കുമാറിനു സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനം, ഉദ്ദിഷ്ട കാര്യത്തിനുള്ള മുഖ്യമന്ത്രിയുടെ ഉപകാരസ്മരണയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘമാണ് ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് ഇതോടെ വ്യക്തമായി.
‘‘അനധികൃത സ്വത്തുസമ്പാദനത്തിലുള്ള വിജിലൻസ് അന്വേഷണത്തിനു പുറമെ, തൃശൂർ പൂരം കലക്കൽ, ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയിലും അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് എല്ലാ ചട്ടങ്ങളും ലംഘിച്ചാണു സ്ഥാനക്കയറ്റം നൽകിയത്. ക്രമസമാധാന ചുമതലയിൽ തുടരവെ ഗുരുതര ആരോപണങ്ങൾ ഉയർന്നിട്ടും സർവിസിൽനിന്നു സസ്‌പെൻഡ് ചെയ്യാതെ അന്വേഷണം പ്രഖ്യാപിച്ചതു സ്ഥാനക്കയറ്റം നൽകുന്നതിനു വേണ്ടിയുള്ള മുഖ്യമന്ത്രിയുടെ കൗശലമായിരുന്നുവെന്ന് ഇപ്പോൾ വ്യക്തമായി.
സ്ഥാനക്കയറ്റം നൽകാനുള്ള തീരുമാനത്തിനെതിരെ മന്ത്രിമാരുടെ ഭാഗത്തുനിന്ന് എതിർപ്പ് ഉയർന്നപ്പോഴും പിണറായി വിജയനാണ് അജിത് കുമാറിനു രക്ഷാകവചം ഒരുക്കിയത്. പിണറായി വിജയന്റെ ദൂതനായാണ് ആർഎസ്എസ് നേതാക്കളുമായുള്ള അജിത് കുമാറിന്റെ കൂടിക്കാഴ്ചയെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണു മുഖ്യമന്ത്രിയുടെ ഇടപെടൽ. അജിത് കുമാർ എഡിജിപി പദവിയിലിരുന്നു ചെയ്ത നിയമവിരുദ്ധ പ്രവർത്തനങ്ങളെല്ലാം പിണറായിക്കു വേണ്ടിയായിരുന്നു എന്നത് അടിവരയിടുന്നതു കൂടിയാണ് ഡിജിപി സ്ഥാനം. – വി.ഡി.സതീശൻ ആരോപിച്ചു.