കൊച്ചി: ഹേമ കമ്മിറ്റിക്കു മുന്നിൽ മൊഴി നൽകാത്തവർക്കും സിനിമ മേഖലയിലെ ചൂഷണത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തിനു പരാതി നൽകാമെന്നു ഹൈക്കോടതി. മൊഴി നൽകിയവർക്കു ഭീഷണിയുണ്ടെങ്കിൽ ഇക്കാര്യം അറിയിക്കാൻ നിയോഗിച്ച നോഡൽ ഓഫിസറെ സമീപിക്കാമെന്നും ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, സി.എസ്.സുധ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. എഐജി ജി.പൂങ്കുഴലിയാണ് നോഡൽ ഓഫിസർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 50 കേസുകൾ റജിസ്റ്റർ ചെയ്തെന്നും 4 കേസുകളിൽ അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകിയെന്നും കോടതിയെ സർക്കാർ അറിയിച്ചു.
സാക്ഷികൾക്കു ഭീഷണിയുണ്ടെങ്കിൽ നോഡൽ ഓഫിസർ ഇക്കാര്യം പ്രത്യേക അന്വേഷണ സംഘത്തെ അറിയിക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി മുൻപാകെ മൊഴി നൽകാത്തവർക്കും പുതിയ പരാതികൾ നോഡൽ ഓഫിസർക്ക് മുന്നിൽ ജനുവരി 31 വരെ നൽകാം. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൽ കക്ഷി ചേരാൻ നടി രഞ്ജിനി നൽകിയ അപേക്ഷയും കോടതി പരിഗണിച്ചു.
റിപ്പോർട്ടിന്റെ രഹസ്യ സ്വഭാവം നിലനിർത്തണമെന്ന് ആവശ്യപ്പെട്ടാണ് രഞ്ജിനി കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയിലെ കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയ ശേഷം മൊഴി നൽകാൻ പ്രത്യേകാന്വേഷണ സംഘം ആവശ്യപ്പെട്ടു എന്ന് രഞ്ജിനി വ്യക്തമാക്കി. നേരത്തേ മൊഴി നൽകിയപ്പോൾ വ്യക്തിഗത വിവരങ്ങൾ പുറത്തു വന്നിരുന്നില്ലെന്നും എന്നാൽ സുപ്രീം കോടതിയിൽ പോയപ്പോൾ ഈ വിവരങ്ങൾ പുറത്തുവന്നതുകൊണ്ടായിരിക്കാം മൊഴി നൽകാൻ വിളിച്ചതെന്നും കോടതിയും അഭിപ്രായപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷം പരാതി നൽകിയവരെ അവർ ഉൾപ്പെട്ട സംഘടനകളിൽനിന്ന് പുറത്താക്കുന്നുവെന്ന് മേക്കപ്പ് ആർട്ടിസ്റ്റുകളുടെ അഭിഭാഷക കോടതിയെ അറിയിച്ചു. പുറത്താക്കാൻ നോട്ടിസ് ലഭിച്ചവർക്ക് കോടതിയെ സമീപിക്കാമെന്നു ഹൈക്കോടതി വ്യക്തമാക്കി.







