ദില്ലി: സുപ്രീംകോടതിയെ ഭയപ്പെടുത്തി സമ്മർദ്ദത്തിൽ ആക്കാനുള്ള ശ്രമമാണ് ബിജെപി നടത്തിയതെന്നും കോടതിയലക്ഷ്യ പ്രസ്താവന നടത്തിയ ബി ജെ പി എംപി നിഷികാന്ത് ദുബെയ്‌ക്കെതിരെ സ്പീക്കർ നടപടിയെടുക്കണമെന്നും എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ഭരണഘടനക്കെതിരായ ശക്തമായ കടന്നാക്രമണമാണിത്. സുപ്രീംകോടതിയും സ്വമേധയാ ഇക്കാര്യത്തിൽ നടപടിയെടുക്കേണ്ടതാണ്. കോൺഗ്രസ് പാർട്ടി അതീവഗൗരവതരമായാണ് ഈ വിഷയത്തെ കാണുന്നത്. ബി ജെ പി, നിഷികാന്ത് ദുബെയെ ഇപ്പോൾ തള്ളിപ്പറഞ്ഞത് കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ്. നിഷികാന്ത് ദുബെ ആദ്യമായല്ല ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത്. പാർലമെന്റിലെ പ്രസംഗങ്ങളിൽ എല്ലാം അദ്ദേഹം ഇതേ രീതി തന്നെയാണ് പിന്തുടരുന്നത്. എന്നാൽ ബി ജെ പി ദുബെയെ നിയന്ത്രിക്കാൻ ഇതുവരെ തയ്യാറായിട്ടില്ല. നിഷികാന്ത് ദുബെ മാത്രമല്ല, ഏറ്റവും വലിയ പാർലമെന്ററി സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും കോടതിയെ ആക്രമിക്കുകയാണെന്നും കെ സി വേണുഗോപാൽ വിമർശിച്ചു.
ജുഡീഷ്യറിക്കെതിരായ ഇത്തരം തുറന്നുപറച്ചിലുകൾ നമ്മുടെ രാജ്യത്തെ ജനാധിപത്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കും. സുപ്രീംകോടതി നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ ഭരണഘടന സ്ഥാപനമാണ്. കേസിന്റെ മെറിറ്റ് അനുസരിച്ചുള്ള തീരുമാനങ്ങളാണ് കോടതിയിൽ നിന്നുണ്ടാവുക. അനുകൂല തീരുമാനങ്ങൾ മഹത്തരം എന്നും തങ്ങൾക്ക് ഇഷ്ടമില്ലാത്ത ചില തീരുമാനങ്ങൾ വന്നാൽ അത് പുറപ്പെടുവിച്ച ജഡ്ജിയെ തന്നെ ഭീഷണിപ്പെടുത്തുകയും വിലകുറഞ്ഞ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്യുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
നീതിപൂർവ്വമായ ചർച്ചകൾക്ക് അവസരം ഇല്ലാതാക്കി പ്രതിപക്ഷ നേതാവിന് പോലും സംസാരിക്കാൻ അവസരം നൽകാതെ പാർലമെന്റിന്റെ മഹത്വം പറഞ്ഞുകൊണ്ട് പാർലമെന്റിനെ പരിഹാസ്യമാക്കുകയാണ് ഭരണപക്ഷം. ചെറിയ ഭൂരിപക്ഷം ഉപയോഗിച്ച് പാർലമെന്റിൽ നിയമനിർമ്മാണങ്ങൾ ബുൾഡോസ് ചെയ്യുകയാണെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. വഖഫ് ബില്ലിൽ ലോക്‌സഭയിൽ ചർച്ച നടക്കുമ്പോൾ തന്നെ പ്രതിപക്ഷം ഉന്നയിച്ചതാണ്, ഇത് ആർട്ടിക്കിൾ 26 ന്റെ ലംഘനമാണെന്ന്. കോടതിയുടെ വരാന്തയിൽ പോലും നിൽക്കാൻ പ്രൊവിഷനുകൾ അതിൽ ഉണ്ടെന്നും പ്രതിപക്ഷം താക്കീത് നൽകിയതാണെന്നും കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.