newsroom@amcainnews.com

സാമ്പത്തിക പരിഷ്കാരങ്ങളുടെ പേരിൽ വിമർശനങ്ങളും മുറുമുറുപ്പുകളും ഉയർന്നപ്പോൾ അദ്ദേഹത്തിന്റെ മറുപടി ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’; ഒടുവിൽ എല്ലാവരും മൻമോഹനൊപ്പം നിന്നു

ദില്ലി: സാമ്പത്തിക രംഗത്ത് രാജ്യത്ത് തിളങ്ങിനിന്നവരിൽ പ്രമുഖനായിരുന്നെങ്കിലും മൻമോഹൻ സിങ് രാഷ്ട്രീയത്തിലേക്ക് എത്തിയത് അപ്രതീക്ഷിതമായിട്ടായിരുന്നു. 1991 ൽ കോൺഗ്രസ് രാജ്യത്ത് വീണ്ടും അധികാരത്തിലെത്തിയപ്പോൾ പ്രധാനമന്ത്രിയാകാൻ നിയോഗം ലഭിച്ച നരസിംഹറാവുവിൻ്റേതായിരുന്നു ആ സുപ്രധാന തീരുമാനം. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ച ഘട്ടത്തിൽ വലിയ പരിഷ്‌കാരങ്ങളില്ലെങ്കിൽ ഒരു പക്ഷെ തകർന്നുപോയേക്കുമെന്ന നിലയിൽ കാര്യങ്ങളെത്തിയപ്പോഴായിരുന്നു മൻമോഹൻ സിങിൻ്റെ ഉദയം.

പുതുതായി അധികാരമേറ്റ സർക്കാരിൽ ധനമന്ത്രിയാകാനായിരുന്നു 1991ൽ നരസിംഹ റാവു, മൻമോഹൻ സിങിനെ ക്ഷണിച്ചത്. അതിന് മുൻപ് റിസർവ് ബാങ്ക് ഗവർണറായി പ്രവർത്തിച്ചിരുന്നെങ്കിലും ഈ ഫോൺ കോൾ വരുമ്പോൾ അദ്ദേഹം യുജിസി ചെയർമാനായിരുന്നു. ധനമന്ത്രിയാകുന്നതിൻ്റെ ഭാഗമായി അദ്ദേഹം തൻ്റെ പദവികളെല്ലാം ഒഴിഞ്ഞ് അസമിൽ നിന്ന് രാജ്യസഭാംഗമായി പാർലമെൻ്റിലെത്തി.

ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന സമയത്താണ് മൻമോഹൻ സിങ് ധനമന്ത്രിയായത്. അന്ന് രാജ്യത്തെ ധനക്കമ്മി ജിഡിപിയുടെ എട്ടര ശതമാനമായിരുന്നു. വിദേശനാണ്യ ശേഖരമാകട്ടെ കഷ്ടിച്ച് രണ്ടാഴ്ചത്തെ ഉപയോഗത്തിന് മാത്രവുമായിരുന്നു. ഈ നിലയിൽ നിന്നൊരു മാറ്റത്തിന് അന്താരാഷ്ട്ര നിധിയിൽ നിന്നുള്ള വായ്പയായിരുന്നു മൻമോഹൻ കണ്ട വഴി. എന്നാൽ ഐഎംഎഫ് ഒരു നിബന്ധന വെച്ചു. രാജ്യത്തെ ലൈസൻസ് രാജ് അവസാനിപ്പിക്കാനും വിപണി വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുക്കാനും ഐഎംഎഫ് ആവശ്യപ്പെട്ടു. ആ വഴി ശരിയാണെന്ന നിലപാടായിരുന്നു മൻമോഹനും.

അതോടെയാണ് ലൈസൻസ് രാജ് അവസാനിച്ചത്. ഇറക്കുമതി ചുങ്കം കുറച്ച് വിപണിയിലും ഇടപെട്ടു. പൊതുമേഖല സ്ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം അടക്കം സാമ്പത്തിക പരിഷ്കാരങ്ങൾ പിന്നാലെ വന്നു. എന്നാൽ ഈ നടപടികൾക്ക് പാർട്ടിക്കകത്തും പുറത്തും പൊതുസ്വീകാര്യത ലഭിച്ചില്ല. വിമർശനങ്ങളും മുറുമുറുപ്പുകളും ഉയർന്നപ്പോൾ ‘പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക’ (DO or DIE) എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇതോടെ മറ്റ് വഴികളില്ലാതെ എല്ലാവരും മൻമോഹനൊപ്പം നിന്നു.

അന്ന് വാണിജ്യ സഹമന്ത്രിയായിരുന്ന പി ചിദംബരമായിരുുന്നു.അദ്ദേഹം മൻമോഹൻ സിങിന് പൂർണ പിന്തുണ നൽകി. സാമ്പത്തിക പരിഷ്കാരങ്ങളുടെ ഫലം വേഗത്തിൽ ദൃശ്യമായി തുടങ്ങി. 1992-93 കാലത്ത് ഇന്ത്യയുടെ ജിഡിപി വളർച്ച നിരക്ക് 5.1 ശതമാനത്തിലേക്ക് ഉയർന്നു. തൊട്ടടുത്ത വർഷം ഇത് 7.3 ശതമാനമായി വളർന്നു. ഇൻഷുറൻസ് മേഖലയിൽ ആർ.എൻ.മൽഹോത്ര കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കി ഇവിടെയും മൻമോഹൻ സിങ് രാജ്യത്തെ നയിച്ചു.

കോൺഗ്രസിന് ഭരണം നഷ്ടമായപ്പോൾ 1998-2004 കാലത്ത് രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി മൻമോഹൻ സിങ് മാറിയത് അദ്ദേഹത്തിൽ പാർട്ടി അർപ്പിച്ച വിശ്വാസത്തിൻ്റെ തെളിവായി. പിന്നീട് പ്രധാനമന്ത്രിയായപ്പോഴും അദ്ദേഹം രാജ്യത്തിൻ്റെ സാമ്പത്തിക വളർച്ചയിൽ നിർണായക തീരുമാനങ്ങളെടുത്തു. 2007ൽ ഏറ്റവും വലിയ സാമ്പത്തിക വളർച്ച നിരക്ക് 9 % ആയി ഉയർന്നു. ലോകത്ത് അതിവേഗ വളർച്ചയുടെ പാതയിൽ രണ്ടാം സ്ഥാനത്തേക്ക് ഇന്ത്യ ഉയർന്നു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിലും രാജ്യത്തെ സാമ്പത്തിക സ്ഥിതി തകരാതെ മൻമോഹൻ-ചിദംബരം കൂട്ടുകെട്ട് പിടിച്ചു നിർത്തി.

You might also like

ലിസ്റ്റീരിയ അണുബാധ: ആൽബർട്ടയിൽ വിറ്റ കൂണുകൾ തിരിച്ചുവിളിച്ചു

Princess Isabella's Historic Military Service

ഇസബെല്ല രാജകുമാരിയുടെ ചരിത്രപരമായ സൈനിക സേവനം

കരടിയുടെ ആക്രമണം: ബിസി സ്ക്വാമിഷ്-ലിലൂറ്റ് സ്വദേശിനി വയോധിക ഗുരുതരാവസ്ഥയിൽ

ഫ്രഞ്ച് ലാംഗ്വേജ് പ്രൊഫിഷ്യൻസി എക്സ്പ്രസ് എൻട്രി ഡ്രോ: 5,000 പിആർ ഇൻവിറ്റേഷൻ

Number of NYC mosquito pools testing positive for West Nile virus has doubled since last year: health officials

ന്യൂയോർക്ക് സിറ്റിയിൽ വെസ്റ്റ് നൈൽ വൈറസ് സാന്നിധ്യമുള്ള കൊതുകുകളുടെ എണ്ണം ഇരട്ടിയായി: ആരോഗ്യ വകുപ്പ്

ഫൈബർ കേബിൾ മുറിച്ചു മാറ്റിയ നിലയിൽ: കാൽഗറിയിൽ റോജേഴ്സ് സേവനങ്ങൾ തടസ്സപ്പെട്ടു

Top Picks for You
Top Picks for You