കോയമ്പത്തൂർ: വാൽപ്പാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വയോധിക മരിച്ചു. തേയില തോട്ടം തൊഴിലാളി അന്നലക്ഷ്മി(67)യാണ് മരിച്ചത്. മാനമ്പിള്ളി ഫോറസ്റ്റ് റിസർവിനു കീഴിലുള്ള ഇടിആർ എസ്റ്റേറ്റിലായിരുന്നു സംഭവം. ഇവിടെ 12 വീടുകൾ അടങ്ങിയ ലയം ഉണ്ടായിരുന്നു. ഇവിടേക്കാണ് കാട്ടാന എത്തിയത്. രാത്രി ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയപ്പോൾ അന്നലക്ഷ്മിയെ, ആന തുമ്പിക്കൈ കൊണ്ട് തട്ടി വീഴ്ത്തുകയായിരുന്നു.
അയൽപക്കത്തെ വീടുകളിലെ ആളുകൾ ഉണർന്ന് ബഹളം വച്ചതിനെ തുടർന്നാണ് കാട്ടാന പിൻവാങ്ങിയത്. അന്നലക്ഷ്മിയെ ആദ്യം വാൽപ്പാറയിലെ സർക്കാർ ആശുപത്രിയിലും പിന്നീട് പരുക്ക് ഗുരുതരമായതിനെ തുടർന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.