newsroom@amcainnews.com

ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധം, അമിത് ഷാ മാപ്പ്പറയണം; രാഹുൽ ഗാന്ധി

ദില്ലി: ലോക്സഭയിൽ അദാനിയുമായി ബന്ധപ്പെട്ട ചർച്ച തടഞ്ഞുെവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിജെപിയുടെയും ആർഎസ്എസിൻ്റെയും നിലപാട് അംബേദ്കർ വിരുദ്ധമാണ്. അംബേ​ദ്കർ വിരുദ്ധ നിലപാടിൽ ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്നും, രാജിവയ്ക്കണമെന്നും രാഹുൽ​ഗാന്ധി പറഞ്ഞു. പാർലമെൻ്റിന് ഉള്ളിലേക്ക് പോകണമെന്നാവശ്യപ്പെട്ടപ്പോൾ തടഞ്ഞു. അദാനിയാണ് മോദിക്ക് എല്ലാം. അത് ചോദ്യം ചെയ്യാനാവില്ലെന്നും രാഹുൽ ​ഗാന്ധി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്കൊപ്പമാണ് രാഹുൽ വാർത്താസമ്മേളനത്തിനെത്തിയത്.

ബിജെപി അംബേദ്കറെ അപമാനിച്ചുവെന്ന് ഖർഗെ പറഞ്ഞു. സഭ നടത്താൻ പരമാവധി സഹകരിച്ചു. അമിത് ഷായുടെ പ്രസംഗം ഒരിക്കലും അംഗീകരിക്കാനാവില്ല. വാക്കുകൾ നിന്ദ്യമാണ്. തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ അമിത് ഷാ തയ്യാറല്ല. പ്രധാനമന്ത്രിയും അമിത് ഷാക്കൊപ്പമാണ്. അമിത് ഷാ രാജിവയ്ക്കണമെന്ന നിലപാടിൽ മാറ്റമില്ല. അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. ശ്രദ്ധ തിരിക്കാൻ പല കാര്യങ്ങളും ബിജെപി ചെയ്യുകയാണ്. ഇന്ന് സമാധാനപരമായാണ് മാർച്ച് നടത്തിയത്. പുരുഷ എംപിമാർ അവരുടെ മസിൽ പവർ കാട്ടുകയായിരുന്നു. വനിത എംപിമാരോടും ബലപ്രയോഗം നടത്തി. തന്നെയും പിടിച്ചു തള്ളി. കോൺഗ്രസ് എംപിമാർ ആരെയും കൈയേറ്റം ചെയ്തിട്ടില്ല. ബിജെപി വ്യാജ പ്രചാരണം നടത്തുകയാണ്. ബിജെപി എംപിമാരുടെ കൈയേറ്റത്തിൽ വീണു. തൻ്റെ മുട്ടിന് പരിക്കേറ്റുവെന്നും സഭക്കുള്ളിലും തെറ്റായ കാര്യങ്ങൾ പറഞ്ഞുവെന്നും ഖാർ​ഗെ പറഞ്ഞു.

അതേസമയം, അമിത്ഷാ, ഭരണഘടന ശിൽപ്പി ബിആർ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങൾക്കിടെയുണ്ടായ സംഭവങ്ങളിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസിൽ പരാതി നൽകി ബിജെപി. രാഹുൽ ഗാന്ധി, എം പിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് കേസ് നൽകിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വ്യക്തമാക്കി.

രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരിക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും അനുരാഗ് താക്കൂർ വിവരിച്ചു. സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയതെന്നും താക്കൂർ വ്യക്തമാക്കി. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബിജെപി പരാതി നൽകിയിരിക്കുന്നത്. ഇന്ന് പാർലമെൻറിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുൽ ഗാന്ധിയാണെന്നും രാഹുൽ ഗാന്ധി എംപിമാരെ കൈയേറ്റം ചെയ്തെന്നും അനുരാഗ് താക്കൂർ അഭിപ്രായപ്പെട്ടു.

ലോക്സഭയിൽ ഇന്ന് നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. അമിത് ഷാക്കെതിരായ പ്രതിഷേധത്തിൻറെ ഭാഗമായി കോൺഗ്രസ്, ലോക്സഭ അധ്യക്ഷ ഡയസിൽ കയറിയടക്കം പ്രതിഷേധിച്ചിരുന്നു. രാജ്യസഭയും ഇന്ന് ബഹളമയമായി. രാഹുൽ ഗാന്ധി മോശമായി പെരുമാറിയെന്ന് വനിത എംപി രാജ്യസഭയിൽ പറഞ്ഞതോടെ വൻ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിൻറേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കൈയേറ്റം ചെയ്തുവെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു.

അതിനിടെ രാഹുൽ ഗാന്ധിയെ പ്രതിരോധിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത് വന്നു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നത്. ബിജെപി എംപിമാരാണ് രാഹുലിനെ കൈയേറ്റം ചെയ്തതതെന്ന് പ്രിയങ്ക പറഞ്ഞു.

You might also like

മോസ്‌കോ വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് റഷ്യ

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽനിന്നും വ്യോമാക്രമണം; ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

ലൊസാഞ്ചലസ് കുടിയേറ്റ പ്രക്ഷോഭം യുഎസിലുടനീളം വ്യാപിക്കുന്നു

ഫെയ്സ്ബുക്കിൽ നാലായിരത്തിലേറെ സുഹൃത്തുക്കൾ, പവി ആനന്ദാശ്രമത്തിന്റെ ഇഷ്ടവിനോദം ‘കമന്റടി’; ഇരകളിൽ മുൻ മന്ത്രിയും ജില്ലാ സെക്രട്ടറിയും

പവിത്രൻ അത്ര ‘പവിത്രൻ’ അല്ല; സ്ഥിരം തലവേദന, സർവീസിൽ തുടരാൻ പ്രാപ്തനല്ല; സർക്കാരിന് ശുപാർശ നൽകി കലക്ടർ

സെനറ്റർമാരുടെ ആൽബർട്ട യാത്ര; ആകെ ചെലവായത് 118,000 ഡോളർ, പൊതു പണം ചെലവഴിച്ചുള്ള യാത്രയ്ക്കെതിരെ വിമർശനങ്ങൾ

Top Picks for You
Top Picks for You