തിരുവനന്തപുരം: പ്രമുഖ ഓഹരി വ്യാപാര സ്ഥാപനങ്ങളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് വർദ്ധിക്കുന്നതായി സംസ്ഥാന പൊലീസിന്റെ മുന്നറിയിപ്പ്. കൂടുതൽ ലാഭം വാഗ്ദാനം ചെയ്തതുകൊണ്ടുള്ള വ്യാജ പരസ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നു. ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങളിൽ ഈ മേഖലയിലെ പ്രമുഖരുടെ വ്യാജ വീഡിയോ എ.ഐ സഹായത്തോടെ നിർമ്മിച്ച് പ്രചരിപ്പിച്ചാണ് ഇവർ വിശ്വാസം നേടിയെടുക്കുന്നത്.
ഇത്തരം പരസ്യങ്ങളിൽ താല്പര്യം പ്രകടിപ്പിക്കുന്നവരെ ട്രേഡിംഗ് പഠിപ്പിക്കാൻ എന്ന വ്യാജേന വാട്സ്ആപ്, ടെലഗ്രാം ഗൂപ്പുകളിൽ അംഗങ്ങൾ ആക്കുകയും ചെയ്യുന്നു. ഇൻസ്റ്റിറ്റ്യൂഷൻ ട്രേിഡിങ് /ഐപിഒ ഇൻവെസ്റ്റ്മെൻറ് എന്നീ വ്യാജേന തട്ടിപ്പുകാർ കൃത്രിമമായി നിർമിച്ച വ്യാജ വെബ്സൈറ്റുകളിൽ അക്കൗണ്ട് തുടങ്ങാൻ നിർബന്ധിക്കുകയും നിക്ഷേപകരെ കൊണ്ട് നിക്ഷേപിപ്പിക്കുകയും ചെയ്യുന്നു.
തുടക്കത്തിൽ നിക്ഷേപിച്ച തുക പിൻവലിക്കാൻ കഴിയുന്നതോടെ സ്ഥാപനത്തിൻറെ വിശ്വാസ്യത വർദ്ധിക്കുന്നു. തുടർന്ന് കൂടുതൽ വിലക്കിഴിവുള്ള സ്റ്റോക്ക് ട്രേഡ് ചെയ്യുന്നതിനും/ ഐപിഒ വാങ്ങുന്നതിനും കൂടുതൽ നിക്ഷേപം നടത്തുന്നു. സ്റ്റോക്ക് വിൽക്കാൻ അനുവദിക്കാതെയും ദീർഘകാലത്തേക്ക് സ്റ്റോക്കുകൾ കൈവശം വയ്ക്കുവാനും തട്ടിപ്പുകാർ നിക്ഷേപകരെ നിർബന്ധിക്കുന്നു. നിക്ഷേപം പിൻവലിക്കാൻ കൂടുതൽ തുക ആവശ്യപ്പെകയും ചെയ്യുന്നു. ഒടുവിലാണ് ഇത് ഒരു സാമ്പത്തിക തട്ടിപ്പാണെന്ന് നിക്ഷേപകർ തിരിച്ചറിയുന്നത്.
ഇത്തരത്തിലുള്ള വ്യാജ പരസ്യങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ഇത്തരം തട്ടിപ്പിന് ഇരയാവുകയോ ചെയ്താൽ പരമാവധി ഒരുമണിക്കൂറിനകം തന്നെ വിവരം 1930 എന്ന നമ്പറിലോ www.cybercrime.gov.in എന്ന വെബ്സൈറ്റ് മുഖേനയോ സൈബർ പൊലീസിനെ അറിയിക്കണെന്നും സംസ്ഥാന പൊലീസ് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.