തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കൊലപ്പെടുത്തിയത് താനാണെന്ന് അമ്മാവൻ ഹരികുമാർ പൊലീസിന് മൊഴി നൽകി. കസ്റ്റഡിയിലുള്ള ഹരികുമാറിൻറെ കുറ്റസമ്മത മൊഴി ഒന്നുകൂടി ഉറപ്പിക്കാനുള്ള നീക്കത്തിലാണ് പൊലീസ്. കുഞ്ഞിനെ ഹരികുമാർ കിണറ്റിൽ എറിഞ്ഞ് കൊലപ്പെടുത്തുകയായിുരന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. കുഞ്ഞിൻറെ അമ്മയുടെ സഹോദരനാണ് ഹരികുമാർ.
പ്രതിയെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്. കേസിൽ നേരത്തെ കുട്ടിയുടെ അച്ഛനെയും അമ്മയെയും അമ്മാവനെയും ഉൾപ്പെടെ കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുടെ അമ്മാവൻ കുറ്റം സമ്മതിച്ചത്. കൊലപാതകത്തിൻറെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൂടുതൽ ചോദ്യം ചെയ്യലിലെ വ്യക്തമാകുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. രാവിലെ മുതലുള്ള ചോദ്യം ചെയ്യലിൽ ഹരികുമാർ പൊലീസിനോട് തട്ടിക്കയറുന്ന അവസ്ഥ ഉണ്ടായിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിച്ചിരുന്നില്ല. തുടർച്ചയായ ചോദ്യം ചെയ്യലിലാണ് പ്രതി ഒടുവിൽ കുറ്റം സമ്മതിച്ചത്.
ഇന്ന് രാവിലെയാണ് ബാലരാമപുരത്ത് കാണാതായ രണ്ടു വയസുകാരിയുടെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തി രാവിലെ മുതൽ അടിമുടി ദുരൂഹത തുടർന്നിരുന്നു. കൊലപാതകമെന്ന സംശയത്തിൽ പൊലീസ് രാവിലെ തന്നെ കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, അമ്മയുടെ സഹോദരൻ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകത്തിൻറെ ചുരുളഴിഞ്ഞത്. കോട്ടുകാൽക്കോണം സ്വദേശി ശ്രീതുവിൻറെയും ശ്രീജിത്തിൻറെയും മകളായ ദേവേന്ദുവാണ് മരിച്ചത്.
അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പം ഇന്നലെ ഉറങ്ങാൻ കിടന്ന ദേവേന്ദുവിനെ രാവിലെ കാണാതാവുകയായിരുന്നു . തുടർന്ന് നടത്തിയ തെരച്ചിലിലാണ് കുഞ്ഞിൻറെ മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തി. കുഞ്ഞിൻറെ മുത്തശ്ശൻറെ മരണാനന്തര ചടങ്ങിനെത്തിയ ബന്ധുക്കൾ അടക്കം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തിലുറച്ചാണ് തുടക്കം മുതൽ പൊലീസ് നീങ്ങിയത്.
അമ്മയും മുത്തശ്ശിയും തുടക്കത്തിൽ നൽകിയ മൊഴികളിൽ തന്നെ വൈരുധ്യമുണ്ടായതോടെ വീട്ടുകാർ സംശയ നിഴലിലാവുകയായിരുന്നു. ഇതോടെയാണ് അമ്മയെയും അച്ഛനെയും മുത്തശ്ശിയെയും അമ്മയുടെ സഹോദരൻ ഹരികുമാറിനെയും കസ്റ്റഡിയിലെടുത്തത്.ഏറെ നാളെയായി ശ്രീതുവും ശ്രീജിത്തും അകന്നു കഴിയാണ്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടെന്നാണ് വിവരം. ഇതിൻറെ പേരിൽ കുടുംബത്തിൽ തർക്കങ്ങളുണ്ടായിരുന്നു. 30 ലക്ഷം രൂപ കാണാനില്ലെന്ന് കുടുംബം ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി വ്യാജമാണെന്നാണ് പൊലീസ് പറയുന്നത്. ഹരികുമാറിൻറെ മുറിയിലെ കട്ടിൽ കത്തിയ നിലയാണ്. ഇതും ദുരൂഹത വർധിപ്പിക്കുകയാണ്.