കുവൈത്ത് സിറ്റി: കുവൈത്തിൽ പിതാവിനെ കൊലപ്പെടുത്തുകയും മാതാവിനെ കൊല്ലാൻ ശ്രമിക്കുകയും ചെയ്ത ബിദൂണിയുടെ വധശിക്ഷ ശരിവെച്ച് ഉന്നത കോടതി. പ്രഭാത ഭക്ഷണത്തെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. തോക്കുകൊണ്ട് വെടിവെച്ചാണ് ഇയാൾ പിതാവിനെ കൊലപ്പെടുത്തിയത്. മാതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല.
അൽ-ഫിർദൗസ് പ്രദേശത്താണ് സംഭവം ഉണ്ടായത്. വിചാരണക്കിടെ പ്രതി കുറ്റം സമ്മതിച്ചു. താൻ ലഹരിക്ക് അടിമയായിരുന്നെന്നും പ്രതി പറഞ്ഞു. പ്രഭാത ഭക്ഷണത്തെ ചൊല്ലി മാതാവുമായി തർക്കിച്ചതാണ് സംഭവത്തിൻറെ തുടക്കം. തർക്കം വഴക്കായപ്പോൾ പിതാവ് ഇതിൽ ഇടപെട്ടു. തുടർന്ന് കയ്യാങ്കളിയിലേക്ക് എത്തുകയും പ്രതി പിതാവിനെ തോക്കെടുത്ത് വെടിവെക്കുകയുമായിരുന്നു.
പിതാവിൻറെ നെഞ്ചിലാണ് വെടിയേറ്റത്. ഇയാൾ തൽക്ഷണം മരിച്ചു. താൻ ബോധമില്ലാതെ ചെയ്തതാണെന്ന് പ്രതി കോടതിയിൽ പറഞ്ഞു. ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ സ്വബോധത്തോടെയല്ല കൃത്യം നടത്തിയതെന്ന് ഇയാൾ കൂട്ടിച്ചേർത്തു. കാസേഷൻ കോടതിയാണ് പ്രതിയുടെ വധശിക്ഷ ശരിവെച്ചത്.