ഹൂസ്റ്റൺ: പനാമ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആവർത്തിച്ചുള്ള ഭീഷണികൾക്ക് ഒടുവിൽ പനാമ വഴങ്ങി. ചൈനയുടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റീവുമായുള്ള (BRI) കരാർ പുതുക്കില്ലെന്ന് പനാമ പ്രസിഡന്റ് ജോസ് റൗൾ മുലിനോ പ്രഖ്യാപിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം.
ട്രംപ് ഭരണകൂടത്തിന്റെ സമ്മർദ്ദ തന്ത്രങ്ങളുടെ ഫലമായാണ് പനാമയുടെ ഈ നീക്കമെന്ന് വ്യക്തം. കനാലിനു മുകളിലുള്ള ചൈനീസ് സ്വാധീനം ഉടനടി കുറയ്ക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും റൂബിയോ പനാമയെ ഭീഷണിപ്പെടുത്തിയിരുന്നു. പനാമ കനാൽ ചൈനയുടെ നിയന്ത്രണത്തിലാണെന്നും കരാർ ലംഘിച്ചുവെന്നും ആരോപിച്ച് ട്രംപ് രംഗത്തെത്തിയിരുന്നു. “വളരെ ശക്തമായ എന്തെങ്കിലും സംഭവിക്കും” എന്ന ഭീഷണിയും അദ്ദേഹം മുഴക്കി.
എന്നാൽ, കനാൽ തിരിച്ചുപിടിക്കുമെന്നോ ബലപ്രയോഗം നടത്തുമെന്നോ റൂബിയോ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് മുലിനോ അവകാശപ്പെട്ടു. പുതിയ ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനും പനാമയിൽ യുഎസ് നിക്ഷേപം വർധിപ്പിക്കുന്നതിനുമുള്ള അവസരമാണ് റൂബിയോയുടെ സന്ദർശനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, കനാലിനു ചുറ്റും രണ്ട് ടെർമിനലുകൾ നടത്തുന്ന കമ്പനികളിൽ ചൈനയുമായി ബന്ധപ്പെട്ട കമ്പനിയിൽ പനാമ അധികൃതർ ഓഡിറ്റ് നടത്തുന്നുണ്ട്. ഹോങ്കോങ് ആസ്ഥാനമായുള്ള സികെ ഹച്ചിസൺ ഹോൾഡിങ്ങസിന്റെ അനുബന്ധ സ്ഥാപനമായ പനാമ പോർട്‌സ് കമ്പനിയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്.
പനാമയിൽ താമസിക്കാൻ നിയമപരമായ അടിസ്ഥാനമില്ലാത്ത വിദേശ പൗരന്മാരെ നീക്കം ചെയ്യുന്നതിനായി കുടിയേറ്റക്കാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള ഫ്ലൈറ്റ് പ്രോഗ്രാം വിപുലീകരിക്കാനുള്ള സാധ്യതയെക്കുറിച്ചും പനാമ അധികൃതർ റൂബിയോയുമായി ചർച്ച ചെയ്തു. റൂബിയോയുടെ സന്ദർശനത്തിനിടെ പനാമയിൽ പ്രതിഷേധവും അരങ്ങേറി. പനാമ പതാകകൾ വഹിച്ചുകൊണ്ട് 200ഓളം പേർ തലസ്ഥാനത്തേക്ക് മാർച്ച് നടത്തി. ‘പനാമയിൽ നിന്ന് മാർക്കോ റൂബിയോ പുറത്തുവരട്ടെ’, ‘ദേശീയ പരമാധികാരം നീണാൾ വാഴട്ടെ’, ‘ഒരു പ്രദേശം, ഒരു പതാക’ എന്നിങ്ങനെ മുദ്രാവാക്യം വിളികളും ഉയർന്നു.