newsroom@amcainnews.com

നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രി, പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ… മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ. സുധാകരൻ

തിരുവനന്തപുരം: വാഴ്ത്തുപാട്ട് വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുധാകരൻ രംഗത്ത്.’ പുകഴ്ത്തു പാട്ടും കേട്ട് കയ്യും വീശി ആ വഷളൻ നടന്നില്ലേ’. കേരളത്തിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്തിട്ടുണ്ടോ. നാണവും മാനവും ഉളുപ്പുമില്ലാത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. മക്കൾക്ക് വേണ്ടി കോടാനുകോടി കട്ട് ഉണ്ടാക്കുക എന്നതാണ് ലക്ഷ്യം. നാടിനും നാട്ടുർക്കും പാർട്ടിക്കാർക്കും വേണ്ടാത്ത മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും അദ്ദേഹം പരിഹസിച്ചു. എല്ലാ നിയമങ്ങളും മാനദണ്ഡങ്ങളും കാറ്റിൽപ്പറത്തി പാലക്കാട്ട് ആരംഭിക്കാൻ പോകുന്ന മദ്യനിർമാണ ഫാക്ടറി നിലംതൊടാൻ അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡൻറ് പറഞ്ഞു. കെ റെയിലിൻറെ മഞ്ഞക്കുറ്റി കോൺഗ്രസ് പ്രവർത്തകർ പിഴുതെറിഞ്ഞതുപോലെ മദ്യഫാക്ടറിയെയും തൂത്തെറിയും. മദ്യഫാക്ടറിക്കെതിരേ സംസ്ഥാന വ്യാപകമായ പ്രക്ഷോഭം ഉണ്ടാകുമെന്ന് സുധാകരൻ മുന്നറിയിപ്പ് നൽകി.

ജനങ്ങളെ ബോധ്യപ്പെടുത്താൻ പറ്റുന്ന ഒരുകാര്യം പോലും മദ്യ ഫാക്ടറിയുടെ കാര്യത്തിലില്ല. എതിർക്കാൻ നൂറുകൂട്ടം കാരണങ്ങളുണ്ടു താനും. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ പദ്ധതിയാണിത്. പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി പഞ്ചായത്തിൽ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമ്മിത വിദേശമദ്യ ബോട്ടിലിങ്ങ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/ വൈനറി പ്ലാന്റ് എന്നിവ ആരംഭിക്കുന്നതിന് മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് എന്ന കമ്പനിക്കാണ് അനുമതി നൽകിയത്. കമ്പനിയുടെ ഉടമയായ ഗൗതം മൽഹോത്ര ഡൽഹി മദ്യ വിവാദവുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ അറസ്റ്റിലായ ബിസിനസുകാരനാണ്. മാലിന്യം നിക്ഷേപിച്ച് നാല് കിലോമീറ്ററിൽ അധികം വരുന്ന സ്ഥലത്തെ ഉപരിതല ജലവും ഭൂഗർഭജലവും മലിനപ്പെടുത്തിയതിന് പഞ്ചാബ് മലിനീകരണ നിയന്ത്രണ ബോർഡ് ഇതേ കമ്പനിക്കെതിരെ കേസെടുത്തിട്ടുണ്ട്. പാരിസ്ഥിതിക ആഘാത പഠനം നടത്തതാതെയും മറ്റു കമ്പനികളെ പരിഗണിക്കാതെയുമാണ് ഈ കമ്പനിയെ പിണറായി സർക്കാർ തെരഞ്ഞെടുത്തത്.

കോളജ് തുടങ്ങാൻ വേണ്ടി ഏറ്റെടുത്ത 26 ഏക്കർ സ്ഥലമാണ് മദ്യഫാക്ടറി തുടങ്ങാൻ ഇടതുസർക്കാർ നല്കുന്നത്. വിദ്യയെക്കാൾ മദ്യത്തിന് മുൻഗണന നല്കുന്ന മുഖ്യമന്ത്രി എന്നാണ് പിണറായി വിജയൻ ഭാവിയിൽ വാഴ്ത്തപ്പെടാൻ പോകുന്നത്. അതിരൂക്ഷ കുടവെള്ള ക്ഷാമവും വരൾച്ചാ സാധ്യതയുമുള്ള ജില്ലയാണ് പാലക്കാട്. അവിടെയുള്ള എലപ്പുള്ളി പഞ്ചായത്തിലാണ് 18 കോടി ലിറ്റർ മദ്യം ഉല്പാദിപ്പിക്കുന്ന മദ്യ ഫാക്ടറി തുടങ്ങുന്നത്. വലിയ തോതിൽ വെള്ളത്തിന്റെ ആവശ്യകതയുള്ള വ്യവസായമാണിത്. ജലചൂഷണം നടത്തിയ പെപ്‌സിയെയും കൊക്കകോളയേയും പാലക്കാട്ടുനിന്ന് കെട്ടുകെട്ടിച്ച സമരവീര്യം ഉറങ്ങുന്ന പ്രദേശമാണ് പാലക്കാട് എന്ന് അതേ ജില്ലയിൽനിന്നുള്ള എക്‌സൈസ് മന്ത്രി എംബി രാജേഷ് ഓർക്കണം.

മദ്യലഭ്യത ഘട്ടംഘട്ടമായി കുറയ്ക്കുമെന്ന് പ്രകടനപത്രികയിൽ വാഗ്ദാനവും പരസ്യവും നല്കിയാണ് പിണറായി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ അന്നു മുതൽ കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലുന്ന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ 2016ൽ അധികാരം വിടുമ്പോൾ കേരളത്തിൽ 8 ഫൈവ് സ്റ്റാർ ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒന്നാം പിണറായി സർക്കാർ അത് 705 ബാറുകളാക്കി ഉയർത്തി. ഇപ്പോഴത് 836 ബാറുകളായി. സർക്കാർ മാത്രമല്ല സിപിഎമ്മും ഇന്ന് ഏറ്റവുമധികം പണം ഉണ്ടാക്കുന്നത് മദ്യത്തിലൂടെയാണെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി.

അവസാനത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭ തന്റെതായിരിക്കണം എന്ന വാശിയോടെയാണ് പിണറായി വിജയൻ കേരളം ഭരിക്കുന്നത്. മക്കൾക്കും അവരുടെ ബന്ധുക്കൾക്കും വേണ്ടി എല്ലാ വകുപ്പിലും കയ്യിട്ട് പരമാവധി വാരിക്കൂട്ടി വിടവാങ്ങുക എന്നതു മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും സുധാകരൻ കുറ്റപ്പെടുത്തി.

You might also like

മഴയുടെ അളവ് കുറഞ്ഞേക്കും, വരള്‍ച്ചയ്ക്കും കാട്ടുതീ വ്യാപനത്തിനും സാധ്യത; കാനഡയില്‍ വേനൽക്കാലത്ത് സാധാരണയേക്കാള്‍ ചൂടേറുമെന്ന് പ്രവചനം

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ മധ്യസ്ഥതയ്ക്ക് ഒരുങ്ങി പുടിന്‍

ഡിഎച്ച്എൽ കാനഡ എക്സ്പ്രസിലെ പണിമുടക്ക്: കാനഡയിലെ പാഴ്സൽ ഡെലിവറി സർവ്വീസുകളെ ബാധിച്ചു

മോണ്‍ട്രിയല്‍ എഫ്1 ഗ്രാന്‍ഡ് പ്രിക്‌സ്: റോഡുകളില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാകും

ഇറാൻ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിൽനിന്നും വ്യോമാക്രമണം; ജറുസലേമിലും വെസ്റ്റ് ബാങ്കിലും മുന്നറിയിപ്പ് സൈറണുകൾ

റോക്കറ്റിലെ തകരാറുകൾ പരിഹരിച്ചു; ശുഭാംശു ശുക്ലയുടെ ബഹിരാകാശ യാത്ര 19ന് നടത്താൻ ശ്രമം

Top Picks for You
Top Picks for You