യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തി. മാറ്റങ്ങൾ ജൂലൈ 22 മുതല്‍ പ്രാബല്യത്തില്‍ വരും. പുതിയ നിയമം അനുസരിച്ച്, 16 വയസ് തികഞ്ഞവര്‍ക്ക് മാത്രമേ ഒറ്റയ്ക്ക് ഒരു ചാനലില്‍ നിന്ന് ലൈവ് സ്ട്രീം ചെയ്യാന്‍ സാധിക്കൂ. നേരത്തെ ഈ പ്രായപരിധി 13 വയസ്സായിരുന്നു.
ഇതോടെ, 13-നും 15-നും ഇടയില്‍ പ്രായമുള്ള യൂട്യൂബര്‍മാര്‍ക്ക് ലൈവ് സ്ട്രീം ചെയ്യുന്നതിന് ഇനി മുതിര്‍ന്നവരുടെ സഹായം തേടേണ്ടിവരും. 16 വയസിന് താഴെയുള്ള ഒരു യൂട്യൂബര്‍ക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെ ഒരു മുതിര്‍ന്ന വ്യക്തി നിര്‍ബന്ധമാണ്. ആ മുതിര്‍ന്ന വ്യക്തിക്ക് യൂട്യൂബ് ചാനലിന്റെ എഡിറ്റര്‍, മാനേജര്‍ അല്ലെങ്കില്‍ ഉടമയോ ആകാം എന്നും യൂട്യൂബിന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നു.
16 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാന്‍ അനുവാദമില്ലാത്തതിനാല്‍, മാതാപിതാക്കള്‍ക്കോ രക്ഷിതാക്കള്‍ക്കോ സാങ്കേതിക നിയന്ത്രണം കൈകാര്യം ചെയ്യേണ്ടി വരും. മാത്രമല്ല, ലൈവ് സ്ട്രീം സമയത്ത് കുട്ടികളെ നിരീക്ഷിക്കുകയും വേണം. ഇത് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ഇടയില്‍ ഒരു പുതിയ ഡിജിറ്റല്‍ ബന്ധം സൃഷ്ടിക്കാന്‍ സഹായിക്കുമെന്നും യൂട്യൂബ് കരുതുന്നു.
കുടുംബാംഗങ്ങള്‍ ഒരുമിച്ച് ലൈവ് സ്ട്രീം ചെയ്യുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ഒരു പുതിയ ഡിജിറ്റല്‍ മാര്‍ഗ്ഗമായി മാറുകയും ചെയ്യും. യൂട്യൂബ് ഒരു ക്രിയേറ്റീവ് പ്ലാറ്റ്ഫോമായി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് ഈ മാറ്റം ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ നിയമങ്ങള്‍ കുട്ടികളെ ഓണ്‍ലൈന്‍ ചൂഷണങ്ങളില്‍ നിന്നും അനുചിതമായ ഉള്ളടക്കങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ സഹായിക്കുമെന്നാണ് യൂട്യൂബ് അധികൃതര്‍ വ്യക്തമാക്കുന്നത്.