മിഡിൽ ഈസ്റ്റിൽ യു.എസും ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായാൽ ലോകത്ത് വൻ ഭക്ഷ്യപ്രതിസന്ധി ഉണ്ടാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി. ആഗോള എണ്ണവ്യാപാരത്തിന്റെ ജീനാഡിയായ ഹോർമുസ് കടലിടുക്ക് അടഞ്ഞു കിടക്കുന്നത് തുടർന്നാൽ ഇന്ധനവിലയെ മാത്രമല്ല, ലോകത്തിന്റെ ഭക്ഷണ വിതരണത്തെയും ബാധിക്കുമെന്നും വിദഗ്ധർ പറയുന്നു.
ഹോർമുസ് കടലിടുക്ക് വഴി ദിവസവും കടന്നുപോകുന്ന കപ്പലുകളുടെ എണ്ണം നൂറിൽ നിന്ന് പത്തായി കുറഞ്ഞു. ഇറാൻ ഇവിടെ മൈനുകൾ സ്ഥാപിച്ചാൽ ജലപാത പൂർണ്ണമായും അടയും. ഗൾഫ് രാജ്യങ്ങളായ സൗദി അറേബ്യ, യു.എ.ഇ, ഖത്തർ, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള ഭക്ഷണത്തിന്റെ 70 ശതമാനവും ഈ വഴിയാണ് എത്തുന്നത്. ഏകദേശം 10 കോടി ജനങ്ങളെ ഇത് നേരിട്ട് ബാധിക്കും.
ലോകത്ത് വിപണനം ചെയ്യപ്പെടുന്ന നൈട്രജൻ വളത്തിന്റെ 40 ശതമാനവും ഈ പാതയിലൂടെയാണ് നീങ്ങുന്നത്. ഇതിന്റെ തടസ്സം ആഗോളതലത്തിൽ കാർഷിക വിളവ് കുറയ്ക്കുകയും വിലക്കയറ്റത്തിന് കാരണമാവുകയും ചെയ്യും. ഗൾഫിലെ കുടിവെള്ള സ്രോതസ്സായ ഡീസലൈനേഷൻ പ്ലാന്റുകൾ ആക്രമിക്കപ്പെട്ടാൽ ദശലക്ഷക്കണക്കിന് ആളുകൾ കുടിവെള്ളമില്ലാതെ വലയും. 2011-ലെ അറബ് വസന്തത്തിന് സമാനമായ ജനകീയ പ്രക്ഷോഭങ്ങൾക്കും കലാപങ്ങൾക്കും ഭക്ഷണക്ഷാമം കാരണമായേക്കാം.
കോവിഡിനും യുക്രെയ്ൻ യുദ്ധത്തിനും ശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക-മാനുഷിക ദുരന്തമായിരിക്കും ഇതെന്ന് ഐക്യരാഷ്ട്രസഭയുടെ ഡാറ്റകൾ സൂചിപ്പിക്കുന്നു. ആഗോള ഭക്ഷ്യസംവിധാനം എത്രത്തോളം ദുർബലമാണെന്നതിന്റെ മുന്നറിയിപ്പാണ് നിലവിലെ സാഹചര്യം.







