ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി കാനഡയിലെത്തുന്ന വിദേശികളെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായ ഇമിഗ്രേഷൻ തട്ടിപ്പുകൾ നടക്കുന്നതായി സൈബർ-ഇമിഗ്രേഷൻ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ലോകകപ്പ് സന്ദർശകർക്കായി പ്രത്യേക വിസ വിഭാഗമുണ്ടെന്നും സന്ദർശക വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാനും സ്ഥിരതാമസമാക്കാനും സാധിക്കുമെന്നുമുള്ള വ്യാജ അവകാശവാദങ്ങളാണ് ടിക്ടോക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ പ്രചരിക്കുന്നത്.
ഇന്ത്യ, പാകിസ്ഥാൻ, കാനഡ എന്നിവിടങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെടുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴിയാണ് ഹിന്ദി, ഉറുദു, പഞ്ചാബി ഭാഷകളിൽ ഇത്തരം തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത്. ഫിഫയുമായി ബന്ധപ്പെട്ട ജീവനക്കാർക്കും കരാറുകാർക്കും മാത്രമായി അനുവദിച്ചിട്ടുള്ള പ്രത്യേക ഇളവുകളെ ദുർവ്യാഖ്യാനം ചെയ്താണ് തട്ടിപ്പുകാർ സാധാരണ യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കുന്നത്. ലോകകപ്പിൻ്റെ മറവിൽ പ്രത്യേക വിസ പാക്കേജുകൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുക്കുന്ന സംഘങ്ങൾ സജീവമാണെന്ന് സിബിസി നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.
എന്നാൽ ലോകകപ്പ് സന്ദർശകർക്കായി പ്രത്യേക വിസ വിഭാഗമില്ലെന്നും നിലവിലുള്ള ഇമിഗ്രേഷൻ ചട്ടങ്ങൾ കർശനമായി പാലിക്കപ്പെടുമെന്നും ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. ഫിഫ ലോകകപ്പിനെ അഭയം (Asylum) തേടാനുള്ള അവസരമായി കാണരുതെന്നും, സന്ദർശകർ തങ്ങളുടെ വിസ കാലാവധിക്ക് മുൻപായി രാജ്യം വിടണമെന്നും അധികൃതർ കർശന നിർദ്ദേശം നൽകി. വിസ നടപടികൾക്കായി ഔദ്യോഗിക സർക്കാർ വെബ്സൈറ്റുകളെ മാത്രം ആശ്രയിക്കണമെന്നും തട്ടിപ്പുകാരുടെ വാഗ്ദാനങ്ങളിൽ വീഴരുതെന്നും അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.







