മെക്സിക്കോ സിറ്റി: ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ മയക്കുമരുന്ന് മാഫിയ തലവന്മാരിൽ ഒരാളും ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടലിന്റെ’ (CJNG) സ്ഥാപകനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ്, എന്ന ‘എൽ മെഞ്ചോ’ കൊല്ലപ്പെട്ടതായുള്ള റിപ്പോർട്ടുകൾ ആഗോളതലത്തിൽ വലിയ ചർച്ചയായിരിക്കുകയാണ്. മെക്സിക്കൻ സൈന്യം കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ ആക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. പതിറ്റാണ്ടുകളായി മെക്സിക്കോയിലും അമേരിക്കയിലും ഭീതി പടർത്തിയിരുന്ന ഇയാളുടെ തലയ്ക്ക് പത്ത് ദശലക്ഷം ഡോളറാണ് അമേരിക്കൻ ഏജൻസിയായ ഡി.ഇ.എ (DEA) പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.
ഒരു സാധാരണ കർഷക കുടുംബത്തിൽ ജനിച്ച നെമെസിയോ, പിന്നീട് അമേരിക്കയിലേക്ക് കുടിയേറുകയും അവിടെ വെച്ച് ലഹരി മരുന്ന് കച്ചവടത്തിലേക്ക് തിരിയുകയുമായിരുന്നു. ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം മെക്സിക്കോയിലേക്ക് മടങ്ങിയ ഇയാൾ സ്വന്തമായി രൂപീകരിച്ചതാണ് ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ. പരമ്പരാഗത മാഫിയാ സംഘങ്ങളേക്കാൾ ക്രൂരതയും ആധുനിക ആയുധബലവും ഉപയോഗിച്ചാണ് ‘എൽ മെഞ്ചോ’ തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തത്. മെക്സിക്കൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ വെടിവെച്ചിടാനും സൈനികർക്ക് നേരെ പരസ്യമായ വെല്ലുവിളി ഉയർത്താനും ഇയാൾ മടിച്ചിരുന്നില്ല. അമേരിക്കയിലെ നഗരങ്ങളിലേക്ക് വൻതോതിൽ സിന്തറ്റിക് മയക്കുമരുന്നുകൾ എത്തിക്കുന്നതിൽ ഇയാൾ മുഖ്യപങ്ക് വഹിച്ചിരുന്നു.
എൽ മെഞ്ചോയുടെ മരണവാർത്ത മെക്സിക്കോയിലെ മയക്കുമരുന്ന് വിരുദ്ധ പോരാട്ടത്തിൽ ഒരു വലിയ നാഴികക്കല്ലായാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ, മാഫിയാ തലവന്റെ വധം അവിടം കൊണ്ട് പ്രശ്നങ്ങൾ അവസാനിപ്പിക്കില്ലെന്നും കാർട്ടലിനുള്ളിൽ പുതിയ അധികാര തർക്കങ്ങൾക്കും രക്തച്ചൊരിച്ചിലിനും ഇത് കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇയാളുടെ മരണത്തോടെ ജാലിസ്കോ കാർട്ടൽ ദുർബലമാകുമോ അതോ കൂടുതൽ അക്രമാസക്തമാകുമോ എന്നാണ് ലോകം ഇപ്പോൾ നിരീക്ഷിക്കുന്നത്. മെക്സിക്കൻ സർക്കാർ സുരക്ഷാ നടപടികൾ ശക്തമാക്കിയെങ്കിലും, കാർട്ടലുകളുടെ പകപോക്കൽ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ രാജ്യത്ത് അതീവ ജാഗ്രത തുടരുകയാണ്.







