കൊച്ചി: നഗരത്തിലെ ഹോട്ടൽ മുറിയിൽ പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ നടൻ ഷൈൻ ടോം ചാക്കോയും ഒപ്പമുണ്ടായിരുന്നവരും ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 11 മണിയോടെയാണ് പൊലീസ് ലഹരിവിരുദ്ധ സ്വാഡ് (ഡാൻസാഫ്) ഹോട്ടലിൽ എത്തിയത്. പരിശോധനയ്ക്കിടെ മൂന്നാം നിലയിലെ മുറിയിൽ നിന്നാണ് ഷൈനും ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും കടന്നുകളഞ്ഞത്. മുറിയിൽ നടത്തിയ പരിശോധനയിൽ ലഹരി വസ്ത്തുക്കൾ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. റെയ്ഡിനെക്കുറിച്ച് ഷൈന് മുൻകൂട്ടി വിവരം ലഭിച്ചിരുന്നെന്നാണ് വിവരം.
സിനിമ സെറ്റിൽവച്ച് ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയത് നടൻ ഷൈൻ ടോം ചാക്കോ ആണെന്ന് നടി വിൻസി അലോഷ്യസ് വെളുപ്പെടുത്തിയിരുന്നു. നടി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്കും (ഐസിസി) പരാതി നൽകിയതോടെയാണ് ഷൈനിന്റെ പേര് പുറത്തുവന്നത്. ‘സൂത്രവാക്യം’ സിനിമയുടെ സെറ്റിൽ വച്ചാണ് നടൻ മോശമായി പെരുമാറിയതെന്നാണ് നടിയുടെ പരാതിയിൽ പറയുന്നത്.
പരാതിയിൽ ശക്തമായ നടപടി എടുക്കുമെന്ന് ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് പറഞ്ഞു. നടിക്കു പിന്തുണയുമായി ‘അമ്മ’ സംഘടന രംഗത്തെത്തിയിരുന്നു. നടനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അമ്മ ഭാരവാഹി ജയൻ ചേർത്തല പറഞ്ഞു. നടി രഞ്ജിനി ഉൾപ്പെടെയുള്ള പലരും വിൻ സിക്ക് പരസ്യ പിന്തുണയും അഭിനന്ദനവുമായി രംഗത്തുവന്നിട്ടുണ്ട്.
ലഹരി പരിശോധനയ്ക്ക് കൊച്ചിയിലെ ഹോട്ടൽ മുറിയിലെത്തിയ പൊലീസ് ഡാൻസാഫ് സംഘത്തിന്റെ കയ്യിൽനിന്ന് നടൻ ഷൈൻ ടോം ചാക്കോ രക്ഷപ്പെട്ടത് സിനിമയെ വെല്ലുന്ന നീക്കങ്ങളിലൂടെ. ഹോട്ടലിന്റെ റിസപ്ഷനിൽ എത്തിയ പൊലീസ് സംഘം ഷൈൻ ടോം ചാക്കോ താമസിക്കുന്ന മുറി ഏതാണെന്ന് അന്വേഷിച്ചു. തുടർന്ന് 314–ാം നമ്പർ മുറി ലക്ഷ്യമാക്കി പൊലീസ് എത്തുമ്പോഴേക്കും ഷൈൻ മുറിയുടെ ജനാലവഴി രണ്ടാം നിലയിലെ ഷീറ്റിന് മുകളിലേക്ക് ചാടി രക്ഷപ്പെടാൻ നീക്കം നടത്തിയിരുന്നു. ചാട്ടത്തിന്റെ ആഘാതത്തിൽ ഷീറ്റ് പൊട്ടി.
പിന്നാലെ അവിടെനിന്നു നീന്തൽ കുളത്തിലേക്ക് എത്തിയ ഷൈൻ, പടിക്കെട്ടുകളിലൂടെ ഓടിയാണ് റിസപ്ഷന്റെ ഭാഗത്തേക്ക് എത്തിയത്. അവിടെനിന്നു ഹോട്ടലിന് പുറത്തുകടന്ന ഷൈൻ അതുവഴി വന്ന ഇരുചക്ര വാഹനത്തിന് കൈകാണിച്ച് അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഇത്രയും സാഹസപ്പെട്ട് ഷൈൻ രക്ഷപ്പെടണമെങ്കിൽ അദ്ദേഹത്തിന്റെ കൈവശം കാര്യമായി എന്തോ ഉണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ അനുമാനം.