newsroom@amcainnews.com

ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്ത്? ചർച്ചകൾ മുറുകുന്നു; വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയുടെ കസേര തെറിച്ചതിന് പിന്നിൽ ദിവ്യക്കെതിരായ അന്വേഷണമോ?

തിരുവനന്തപുരം: ഒന്നരമാസത്തിനുശേഷം പുതിയ പൊലീസ് മേധാവി വരാനിരിക്കെ ഐപിഎസ് തലപ്പത്ത് അപ്രതീക്ഷിതമായുണ്ടായ മാറ്റത്തിന്റെ കാരണമെന്തെന്ന ചർച്ചകൾ മുറുകുന്നു. വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്തയെ ആ സ്ഥാനത്തുനിന്നു മാറ്റാൻവേണ്ടി നടപ്പാക്കിയ സ്ഥലംമാറ്റമെന്നാണു പ്രചരിക്കുന്നത്. വിജിലൻസിൽ മികച്ച പ്രകടനം നടത്തുകയും സർക്കാരിന്റെ വിശ്വസ്തനായി അറിയപ്പെടുകയും ചെയ്ത യോഗേഷ് ഗുപ്തയെ മാറ്റിയതിനു പിന്നിൽ പല കാരണങ്ങളാണു കേൾക്കുന്നത്.

കണ്ണൂരിലെ സിപിഎം നേതാവ് പി.പി. ദിവ്യയുടെ ബെനാമി ഇടപാടു സംബന്ധിച്ച പരാതിയിലെ പ്രാഥമിക അന്വേഷണവും തുടർ നടപടിയുമാണ് കാരണങ്ങളിലൊന്നായി പ്രചരിക്കുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തിയപ്പോൾ അകമ്പടി ഡ്യൂട്ടിക്കു നിയോഗിച്ചിരുന്ന വിജിലൻസ് എസ്പിയെ വിട്ടില്ലെന്നതും കാരണമായി പറയപ്പെടുന്നു. പകരം മറ്റൊരു എസ്പിയെ അയച്ചതു പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗം ചീഫ് സെക്രട്ടറിയെ അറിയിച്ചതായും ചീഫ് സെക്രട്ടറി, ആഭ്യന്തര അഡീഷനൽ സെക്രട്ടറി തുടങ്ങിയവർ നടപടി ആവശ്യപ്പെട്ടതായും സൂചനയുണ്ട്.

സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കു പരിഗണിക്കുന്നവരുടെ പട്ടികയിലുള്ളയാളാണു യോഗേഷ് ഗുപ്ത. രണ്ടാഴ്ച മുൻപ് അഗ്നിരക്ഷാസേനാ മേധാവിയായി നിയമിക്കപ്പെട്ട മനോജ് ഏബ്രഹാമിനെയാണു പകരം വിജിലൻസ് ഡയറക്ടറാക്കിയത്. ഐജി മുതൽ ഡിജിപി വരെയുള്ള ഒൻപത് ഐപിഎസ് ഉന്നതരെ മാറ്റിയ തീരുമാനം ഉത്തരവു വരുന്നതുവരെ അതീവ രഹസ്യവുമായിരുന്നു. ഒൻപതു മാസം മുൻപു മാത്രമാണു യോഗേഷ് ഗുപ്ത വിജിലൻസ് മേധാവിയായത്. വിജിലൻസ് ആസ്ഥാനത്തു കെട്ടിക്കിടന്ന ആയിരത്തിലേറെ ഫയലുകൾ ഇതിനിടെ തീർപ്പാക്കി. കഴിഞ്ഞ നാലു മാസത്തിനിടെ മാത്രം നാൽപതിലേറെ കൈക്കൂലി ട്രാപ്പുകൾ നടത്തി. എഡിജിപി എം.ആർ. അജിത്കുമാറിന്റെ അനധികൃത സ്വത്തുസമ്പാദനം സംബന്ധിച്ച പരാതി അന്വേഷിച്ചതും അജിത്കുമാറിനു ക്ലീൻചിറ്റ് നൽകുന്ന റിപ്പോർട്ട് സർക്കാരിനു നൽകിയതും യോഗേഷ് ഗുപ്തയാണ്.

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണു കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ വിജിലൻസ് അന്വേഷണം. ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം, 2021ൽ രൂപീകരിക്കപ്പെട്ട കണ്ണൂർ മാങ്ങാട്ടുപറമ്പ് ആസ്ഥാനമായ കമ്പനിക്കു കോടികളുടെ പ്രവൃത്തികൾ അനധികൃതമായി കരാർ നൽകിയെന്നും ഈ കമ്പനി ദിവ്യയുടെ ബെനാമിയാണെന്നുമാണു പരാതിയിലെ ആരോപണങ്ങളിലൊന്ന്. കമ്പനിയുടെ ഡയറക്ടറും ദിവ്യയുടെ ഭർത്താവും ചേർന്നു കണ്ണൂരിലെ ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിൽ നാലേക്കറോളം ഭൂമി വാങ്ങിയെന്നും ഇതിലുണ്ട്. കണ്ണൂർ ടൗണിൽ കെട്ടിടനിർമാണം സാധ്യമല്ലാത്ത സ്ഥലത്ത് സ്വകാര്യ വ്യക്തികളിൽനിന്നു ന്യായവിലയെക്കാൾ അധികം നൽകി ജില്ലാ പഞ്ചായത്ത് സ്ഥലംവാങ്ങിയതിൽ അഴിമതിയുണ്ടെന്നായിരുന്നു മറ്റൊരു ആരോപണം.

You might also like

ഒട്ടാവയിലെ ‘തിരക്കേറിയ’ റെഡ് ലൈറ്റ് ക്യാമറ; ജനുവരിയിലെ ട്രാഫിക് നിയമലംഘന കണക്കുകൾ പുറത്ത്

കാനഡയിൽ ആയിരക്കണക്കിന് ഫ്രിജിഡെയർ ഓവനുകൾ തിരിച്ചുവിളിക്കുന്നു; പൊള്ളലേൽക്കാൻ സാധ്യതയുള്ളതിനാൽ ജാഗ്രതാനിർദ്ദേശം

പ്രധാനമന്ത്രിയായി ഒരു വർഷം; മാർക്ക് കാർണിയുടെ ജനപ്രീതി കുതിക്കുന്നു, കാനഡയിൽ ലിബറലുകൾക്ക് സർവ്വകാല റെക്കോർഡ് പിന്തുണയെന്ന് നാനോസ് സർവ്വേ ഫലം

ബിസി വിമാനാപകടത്തിന് കാരണം പൈലറ്റിന്റെ പിഴവ്; കാഴ്ച മറച്ച മൂടൽമഞ്ഞും പരിമിതമായ പരിശീലനവും; അന്വേഷണ ഫലം പുറത്ത്

അമ്മയുടെ ചിതാഭസ്മവുമായി 100 കിലോമീറ്റർ ഓടാൻ മാർസെല്ല; ക്യാൻസറിനോട് പൊരുതിയ ലിസയ്ക്കായി മകളുടെ ‘സ്റ്റിൽ എലൈവ്’ മാരത്തൺ

സൂപ്പര്‍ വിസ: വരുമാന മാനദണ്ഡങ്ങളിൽ ഇളവ്; പുതിയ മാറ്റവുമായി ഐആർസിസി

Top Picks for You
Top Picks for You