തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ ഒരു ജീവൻ കൂടി നഷ്ടപ്പെട്ടത് സങ്കടകരമാണെന്നും വന്യജീവി ആക്രമണം തുടരുമ്പോഴും ഒരു നടപടിയും സ്വീകരിക്കാതെ സംസ്ഥാന സർക്കാരും വനംവകുപ്പും കാഴ്ച്ചക്കാരെ പോലെ നോക്കി നിൽക്കുന്നത് പ്രതിഷേധാർഹമാണെന്നും പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. കഴിഞ്ഞ ദിവസം ഇടുക്കി ജില്ലയിലുണ്ടായ കാട്ടാന ആക്രമണത്തിൽ മുള്ളരിങ്ങാട് അമേൽതൊട്ടിയിൽ 22 വയസുകാരനായ അമർ ഇലാഹിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. വന്യജീവി അതിക്രമം തടയാൻ ഒരു നടപടിയും സ്വീകരിക്കാൻ തയാറാകാത്ത വനം വകുപ്പ് ഈ ചെറുപ്പക്കാരന്റെ മരണത്തിന് മറുപടി പറഞ്ഞേ മതിയാകൂവെന്നും അദ്ദേഹം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
മുള്ളരിങ്ങാട് മേഖലയിൽ ആന ശല്യമുണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിട്ടും വനാതിർത്തിയിൽ ട്രെഞ്ചുകളോ ഫെൻസിങോ നിർമ്മിക്കാൻ വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും ആനകളെ തുരത്തുന്നതിനുള്ള നടപടികളും വനംവകുപ്പിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് വന്യജീവി ശല്യമുള്ള പ്രദേശങ്ങളിലൊക്കെ ഇതു തന്നെയാണ് സ്ഥിതി. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് നേര്യമംഗലത്ത് കാട്ടാന ഒരാളെ ചവിട്ടിക്കൊന്നത്.
2016 മുതൽ 2024 ജൂൺ മാസം വരെ മാത്രം 968 പേർ മരിച്ചിട്ടുണ്ടെന്നാണ് നിയമസഭയിൽ സർക്കാർ മറുപടി നൽകിയിരിക്കുന്നത്. ഈ കണക്ക് പുറത്തു വന്നതിനു ശേഷവും നിരവധി പേർ വന്യജീവി ആക്രമണത്തിൽ സംസ്ഥാനത്ത് കൊല്ലപ്പെട്ടിട്ടുണ്ട്. കാട്ടാന ആക്രമണവും അതേത്തുടർന്നുള്ള മരണവും സംസ്ഥാനത്ത് സ്ഥിരം സംഭവമായിരിക്കുകയാണ്. ഇത്രയും ഗുരുതര സ്ഥിതി സംസ്ഥാനത്തുണ്ടായിട്ടും സർക്കാർ നടപടി എടുക്കുന്നില്ലെന്നത് അദ്ഭുതകരമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. പാവപ്പെട്ട മനുഷ്യരുടെ ജീവൻ നഷ്ടമാകുമ്പോൾ മാത്രമാണ് വനം വകുപ്പും വകുപ്പ് മന്ത്രിയും ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള പരിഹാര നിർദ്ദേശങ്ങളുമായി മുന്നോട്ടു വരുന്നത്. എന്നാൽ അതൊന്നും ഒരിടത്തും ഇതുവരെ നടപ്പാക്കിയിട്ടുമില്ല.
വന്യജീവി ആക്രമണങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഒരു നടപടിയും സ്വീകരിക്കാത്ത സർക്കാരാണ് ഇപ്പോൾ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്ന നിയമ നിർമ്മാണവുമായി മുന്നോട്ട് പോകുന്നത്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കേണ്ട സർക്കാർ ആ കടമ നിറവേറ്റാൻ ഇനിയും തയാറായില്ലെങ്കിൽ ജനങ്ങളെ അണിനിരത്തിയുള്ള പ്രക്ഷോഭത്തിന് യു.ഡി.എഫ് നേതൃത്വം നൽകുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.