ഓട്ടവ : കാനഡ-യുഎസ് താരിഫ് യുദ്ധത്തിന് താൽക്കാലിക വിരാമം. കാനഡയ്ക്കെതിരായി യുഎസ് പ്രഖ്യാപിച്ച താരിഫ് 30 ദിവസത്തേയ്ക്ക് താൽക്കാലികമായി മരവിപ്പിച്ചതായി പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അറിയിച്ചു. യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് താരിഫുകൾ നടപ്പാക്കുന്നത് താൽക്കാലികമായി നിർത്തിയത്.
അതിർത്തി സുരക്ഷാ പദ്ധതികൾക്കായി കാനഡ 1.3 ബില്യൺ ഡോളർ ചെലവഴിക്കുമെന്നും ട്രൂഡോ പ്രഖ്യാപിച്ചു. കാനഡ-യുഎസ് അതിർത്തി വഴിയുള്ള അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിനായി പുതിയ ഹെലികോപ്റ്ററുകൾ, സാങ്കേതികവിദ്യ, ഉദ്യോഗസ്ഥർ എന്നിവ ഉപയോഗിക്കുമെന്നും ട്രൂഡോ പറയുന്നു. കൂടാതെ സംഘടിത കുറ്റകൃത്യങ്ങൾ, ഫെൻ്റനൈൽ, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്‌ക്കെതിരെ പോരാടുന്നതിന് കാനഡ-യുഎസ് സംയുക്ത സ്‌ട്രൈക്ക് ഫോഴ്‌സ് ആരംഭിക്കും, ട്രൂഡോ അറിയിച്ചു. നിലവിൽ അതിർത്തി സംരക്ഷണത്തിനായി 10,000 ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നുണ്ടെന്നും ട്രൂഡോ പറഞ്ഞു.