സന: യെമനിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 24 ഹൂതികൾ കൊല്ലപ്പെട്ടു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള അസറുള്ള മീഡിയയാണ് ആക്രമണത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. ഇസ്രയേലിനെതിരേ ഹൂതികൾ വീണ്ടും ആക്രമണം തുടങ്ങി വച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു അമേരിക്ക തിരിച്ചടിക്കാൻ തീരുമാനിച്ചത്.
അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേറ്റതിന് ശേഷം ജനുവരി മുതൽ ഹൂതികൾക്കെതിരേയുള്ള നടപടി ആരംഭിച്ചിരുന്നു. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാൻ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതേസമയം യുഎസ് നടത്തിയ വ്യോമാക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുൽ മാലിക് അൽ ഹൂതി പറഞ്ഞു.