റിയാദ്: സിറിയയ്‌ക്കെതിരെയുള്ള ഉപരോധം നീക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്നാണ് തീരുമാനമെന്ന് ട്രംപ് വ്യക്തമാക്കി. സൗദി സന്ദർശനത്തിനിടെയാണ് ട്രംപിന്റെ അപ്രതീക്ഷിത പ്രഖ്യാപനം. സിറിയയുടെ ഇടക്കാല പ്രസിഡന്റ് അഹമ്മദ് അൽ ഷരായുമായി ഡോണൾഡ് ട്രംപ് ഇന്ന് സൗദയിൽ കൂടിക്കാഴ്ച നടത്തും.
24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദിന്റെ കാലത്താണ് സിറിയയ്‌ക്കെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയത്. 2011 മുതൽ ജനാധിപത്യ പ്രക്ഷോഭത്തിൽ വലഞ്ഞ സിറിയയിൽ അപ്രതീക്ഷിത അട്ടിമറിയിലൂടെ 2024 ഡിസംബർ എട്ടിനാണ് പ്രസിഡന്റ് ബഷാർ അൽ അസദിനെ തുരത്തി വിമതസഖ്യം അധികാരം പിടിച്ചത്. അസദ് കുടുംബത്തിന്റെ അരനൂറ്റാണ്ടു പിന്നിട്ട ആധിപത്യത്തിനാണ് അതോടെ അന്ത്യമായത്.