വാഷിങ്ടൻ: യുഎസ് തലസ്ഥാനത്ത് വിന്യസിച്ചിരിക്കുന്ന സൈനികർക്ക് പിന്തുണ നൽകാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പട്രോളിങ്ങിന് ഇറങ്ങുന്നു. ‘നമ്മുടെ തലസ്ഥാനം തിരികെ എടുക്കുമെന്ന്’ ശപഥം ചെയ്തുകൊണ്ടാണ് ദിവസങ്ങൾക്ക് മുൻപ് വാഷിങ്ടനിൽ നാഷനൽ ഗാർഡിനെയും സൈനികരെയും വിന്യസിക്കാൻ ട്രംപ് ഉത്തരവിട്ടത്. “ഇന്ന് രാത്രി ഞാൻ പൊലീസിനും സൈന്യത്തിനും ഒപ്പം പുറത്തുപോകാൻ പോകുന്നു, തീർച്ചയായും… ഞങ്ങൾ ഒരു ജോലി ചെയ്യാൻ പോകുന്നു,” ഒരു മാധ്യമത്തിനോട് ട്രംപ് പറഞ്ഞു.
നഗരങ്ങളിലെ അക്രമങ്ങളും കുറ്റകൃത്യങ്ങളും തടയാനാണ് ഈ തീരുമാനം എന്നാണ് ട്രംപ് പറയുന്നത്.എന്നാൽ നഗരവാസികളുടെ പ്രതിഷേധങ്ങൾ തടയുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കമെന്നും ആക്ഷേപമുണ്ട്. 800 സൈനികരെയാണ് വാഷിങ്ടൻ നഗരത്തിൽ വിന്യസിച്ചിട്ടുള്ളത്. ഡെമോക്രാറ്റുകളുടെ ഭരണത്തിലുള്ള സംസ്ഥാനങ്ങൾക്കൊപ്പം റിപ്പബ്ലിക്കൻ സംസ്ഥാനങ്ങളിലും സൈനികരെ വിന്യസിച്ചിട്ടുണ്ട്.
അതേസമയം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥൻമാർ അണിനിരന്നതോടെ നഗരങ്ങളിൽ കുറ്റകൃത്യങ്ങൾ കുറയുന്നുവെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്. എന്നാൽ നഗരങ്ങളിൽ നിയമപാലകരെ സഹായിക്കാൻ നാഷനൽ ഗാർഡ് സൈനികരെ നിയോഗിച്ചതിനെ എതിർക്കുന്നവരുമുണ്ട്. സംസ്ഥാനങ്ങൾ ഭരിക്കുന്ന ഗവർണറുടെ അനുമതി ഇല്ലാതെ സൈനികരെ അയക്കുന്നത് സ്വാതന്ത്ര്യം കവരുന്നതാണെന്നാണ് ഇവരുടെ പക്ഷം. സാധാരണയായി നാഷനൽ ഗാർഡ് സംസ്ഥാന ഗവർണറുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ പ്രത്യേക സാഹചര്യങ്ങളിൽ പ്രസിഡന്റിന് നാഷനൽ ഗാർഡ് സൈനികരെ നേരിട്ട് അയക്കാനും കഴിയും.







