യു.എസ്. പ്രീ-ക്ലിയറൻസ് സേവനം നഷ്ടപ്പെട്ടാൽ, യാത്രക്കാർക്കും പ്രധാന എയർലൈൻസുകൾക്കും വിമാനത്താവളങ്ങൾക്കും അധിക ചെലവുകൾ വരാനിടയുണ്ടെന്ന് വ്യോമയാന വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. കാനഡയിലെ പ്രീ-ക്ലിയറൻസ് കേന്ദ്രങ്ങളിൽ യാത്രക്കാരുടെ എണ്ണം കുറയുന്നതായി യു.എസ്. അംബാസഡർ പീറ്റ് ഹൂക്സ്ട്രോ വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് സേവനം തുടരുന്ന കാര്യം അമേരിക്കൻ സർക്കാർ പുനഃപരിശോധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഈ സേവനത്തിൻ്റെ മുഴുവൻ ചെലവും യു.എസ്. സർക്കാരാണ് വഹിക്കുന്നത്. എന്നാൽ യാത്രക്കാരുടെ എണ്ണം കുറയുമ്പോൾ ചെലവു നിലനിർത്താൻ പ്രയാസമാകുമെന്നും ഹൂക്സ്ട്രോ ബാൻഫിലെ ഗ്ലോബൽ ബിസിനസ് ഫോറത്തിൽ പറഞ്ഞു. ഇതോടെ കാനഡയിൽ നിന്നുള്ള ആഭ്യന്തരവും അന്തർദേശീയവുമായ യാത്രകൾക്കും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകാമെന്നാണ് മുന്നറിയിപ്പ്.
കാനഡക്കാർക്ക് യുഎസ് യാത്ര എളുപ്പമാക്കുന്നതിനായി 1952-ൽ ടൊറൻ്റോയിലാണ് പ്രീ-ക്ലിയറൻസ് ആരംഭിച്ചത്. ആറ് രാജ്യങ്ങളിൽ ഈ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. ലണ്ടൻ, ടോക്കിയോ പോലുള്ള സ്ഥലങ്ങളിൽ നിന്ന് മടങ്ങുന്ന അമേരിക്കൻ യാത്രക്കാർക്കും പ്രീ-ക്ലിയറൻസ് സേവനം ഏറെ ഉപകാരപ്രദമാണ്. ഇത് നിർത്തലായാൽ യാത്ര മന്ദഗതിയിലാകുന്നതിന് പുറമെ യാത്രക്കാർക്കും പ്രധാന എയർലൈൻസുകൾക്കും വിമാനത്താവളങ്ങൾക്കും ചെലവ് വർദ്ധിപ്പിക്കുമെന്നും വിദഗ്ദ്ധർ പറയുന്നു.







