ന്യൂഡൽഹി: അസമിലെ കർബി ആംഗ്ലോങ് ജില്ലയിൽ പരിശീലന പറക്കലിനിടെ വ്യോമസേനയുടെ സുഖോയ് എസ്.യു-30 എം.കെ.ഐ യുദ്ധവിമാനം തകർന്ന് രണ്ട് പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനുജ്, ലഫ്റ്റനന്റ് പർവേഷ് ദുരഗ്കർ എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. ജോർഹട്ട് വ്യോമതാവളത്തിൽ നിന്നും പറന്നുയർന്ന വിമാനവുമായുള്ള റഡാർ ബന്ധം രാത്രി 7.42 ഓടെ വിച്ഛേദിക്കപ്പെട്ടു. ജോർഹട്ടിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയുള്ള കർബി ആംഗ്ലോങ് വനമേഖലയിലാണ് വിമാനം തകർന്നുവീണത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പൈലറ്റുമാരുടെ മരണം വ്യോമസേനയുടെ മീഡിയ കോ-ഓർഡിനേഷൻ സെന്റർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. അത്യാധുനിക സജ്ജീകരണങ്ങളുള്ള ഈ വിമാനം തകരാനുണ്ടായ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു. റഷ്യൻ നിർമ്മിത രണ്ട് സീറ്റുള്ള, മൾട്ടിറോൾ, ദീർഘദൂര യുദ്ധവിമാനമാണ് സുഖോയ് എസ്.യു-30. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമ സേന അന്വേഷണം ആരംഭിച്ചു. ഇതിനു മുമ്പു രണ്ടു തവണ സുഖോയ് യുദ്ധവിമാനങ്ങൾ തകർന്നു വീണിരുന്നു. 2024 ജൂണിൽ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഒരു സുഖോയ് യുദ്ധവിമാനം തകർന്നുവീണു. 2023 ജനുവരിയിൽ ഗ്വാളിയോർ വ്യോമതാവളത്തിൽ നിന്ന് പറന്നുയർന്നതിന് ശേഷം മറ്റൊരു സുഖോയ്-30 ജെറ്റ് തകർന്നുവീണു.







